ചെന്നൈ: തമിഴ്നാട്ടില്‍ അടി തിരുവാതിരൈ ഉത്സവത്തിനും രാജേന്ദ്ര ചോളന്റെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രവും സന്ദര്‍ശിച്ച മോദി ഞായറാഴ്ച ഇളയരാജയുടെ സംഗീതാര്‍ച്ചനാവേദിയിലേക്ക് കടന്നുവന്നത് കറുത്ത കരമുണ്ടും നീണ്ട ഷാളും നെറ്റിയില്‍ ഭസ്മവും ചന്ദനവും പൂശി തനിത്തമിഴനായി. ആ ഭാരതപ്രഥമര്‍ക്ക് വേണ്ടി 82 വയസ്സായ ഇളയരാജ കൈമെയ് മറന്ന് പാടിയപ്പോള്‍ തമിഴ്നാട്ടുകാര്‍ പോലും അത്ഭുതം കൂറി. തമിഴര്‍ക്കുപോലും വരത്തനെന്ന് പറയാനാവാത്ത വിധം അവരില്‍ ഒരാളായി മാറിയ മോദി ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിന് അടുത്തായി ആടി തിരുവാതിരൈ ഉത്സവാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ വേദിയില്‍ ഇരിപ്പുറപ്പിച്ചു. നിര്‍ഭയനായി…ഒരു തനി ദ്രാവിഡ നേതാവിനെപ്പോലെ. എല്ലാ ദ്രാവിഡപ്പാര്‍ട്ടി നേതാക്കളുടെ മനസ്സിലും ഇത് ഭയമുണര്‍ത്തിയിരിക്കണം. ഇങ്ങിനെ അടുത്താല്‍ ഈ ഭാരതത്തിന്റെ പ്രഥമര്‍ പഴയ ഇംഗ്ലീഷ് നാടോടിക്കഥയിലെ പൈഡ് പൈപ്പറെപ്പോലെ തമിഴ്നാടിന്റെ ഹൃദയം കവര്‍ന്നുകൊണ്ടു പോകുമോ?
വേദിയില്‍ പ്രത്യക്ഷപ്പെട്ട മോദിയുടെ വരവില്‍ ഞായറാഴ്ച തമിഴ്നാട്ടില്‍ അലയടിച്ചത് ഹിന്ദുസംസ്കാരവും തമിഴ്നാടിന്റെ സംസ്കാരവും. രാജേന്ദ്ര ചോളന്റെയും രാജരാജചോളന്റെയും കഥകള്‍ ഒരിയ്‌ക്കല്‍ കൂടി മോദിയുടെ സന്ദര്‍ശനവേളയില്‍ തമിഴ്നാട്ടിലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉയര്‍ന്നുവന്നു.
മോദി പങ്കെടുത്ത ഇളയരാജയുടെ സംഗീതാര്‍ച്ചനയ്‌ക്ക് മുന്നോടിയായി ഒരു കര്‍ണ്ണാടക ഹിന്ദു ഭക്തി കീര്‍ത്തനമാണ് ആദ്യം ഉയര്‍ന്നത്. പിന്നെ ഇളയരാജയെ വേദിയിലേക്ക് ക്ഷണിച്ചു. ‘ഭാരതപ്രഥമര്‍ക്ക് വണക്കം’ എന്ന് വേദിയിലെത്തിയ ഇളയാരാജ പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും കൂട്ടക്കയ്യടി ഉയര്‍ന്നു. ഇളയരാജയുടെ പ്രത്യേക സംഗീതപരിപാടിക്ക് പാടാന്‍ മധു ബാലകൃഷ്ണനും എത്തി.
കഴിയുന്നതും തമിഴ് സംസ്കാരവുമായി ബന്ധപ്പെട്ട ശിവനെ വാഴ്‌ത്തുന്ന മന്ത്രങ്ങളായിരുന്നു ആദ്യം ആലപിക്കപ്പെട്ടത്. ‘ഓം ശിവോഹം ഓം ശിവോഹം രുദ്രനാമം ഭജേ ഹം’ എന്ന ഗാനമാണ് മധു ബാലകൃഷ്ണന്‍ ആലപിച്ചത്. പിന്നീടും ശിവസ്തുതികളായിരുന്നു ആലപിക്കപ്പെട്ടത്. തബലയും മൃദംഗവും നിറഞ്ഞ ശിവതാളങ്ങളും സംഗീത പരിപാടിയില്‍ നിറഞ്ഞുനിന്നിരുന്നു. ‘നമ ശിവായ വാഴ്ക’ എന്ന ഒരു ശിവസ്തുതിയും മോദിയ്‌ക്കായി പ്രത്യേകം ഇളയരാജ ആലപിച്ചതും വ്യത്യസ്തമായി. ഇത് ഇളയരാജ തന്നെ സംഗീതം ചെയ്ത ശിവസ്തുതിയായിരുന്നു. ശാരീരിക അവശതകള്‍ മാറ്റിവെച്ച് 82ാം വയസ്സില്‍ ഇളയരാജ ഒരു വേദിയില്‍ സംഗീതം ആലപിച്ചത് ഏറെ ശ്രദ്ധേയമായി. മോദിയ്‌ക്ക് വേണ്ടി കൈമെയ് മറന്ന് പാടുകയായിരുന്നു ഇളയരാജ. അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ സ്ത്രോത്രങ്ങള്‍ ഭക്തിയുടെ ഒരു അപൂര്‍വ്വലോകത്തേക്ക് കേള്‍വിക്കാരെ കൂട്ടിക്കൊണ്ടുപോയി. ശരിയ്‌ക്കും ഒരു ഇളയരാജ മാന്ത്രികത. ഒട്ടും തിരക്കില്ലാത്ത വ്യക്തിയായി, താളം പിടിച്ച് ഗാനങ്ങള്‍ ആസ്വദിച്ച് മോദി വേദിയില്‍ അത് മുഴുവന്‍ കേട്ടിരുന്നു.
അധികം ഇലക്ട്രോണിക് വാദ്യമേളങ്ങളില്ലാതെ ഹാര്‍മോണിയവും വലയിനും താളവാദ്യങ്ങളും മാത്രമാണ് ബോധപൂര്‍വ്വം ഇളയരാജ ഉപയോഗിച്ചത്. ശുദ്ധഭക്തിയുടെ ഭാവം സദസ്സിനെ അനുഭവിപ്പിക്കുക എന്ന ഇളയരാജയുടെ ലക്ഷ്യം ഇതിനാല്‍ നിറവേറി. ഇളയരാജ പാടി നിര്‍ത്തിയപ്പോള്‍ മോദിയും അറിയാതെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചുപോയി. അത്രയ്‌ക്ക് അനുഭവവേദ്യമായിരുന്നു ഇളയരാജയുടെ ഭക്തിയുതിരുന്ന ആലാപനവും സംഗീതവും.. പാണ്ഡ്യരാജകാലത്തെ ഭക്തകവി മാണിക്യ വാസകരുടെ ഗാനങ്ങളായിരുന്നു ഇളയരാജ പാടിയത്. ഭക്തിയുടെ ആള്‍രൂപമായിരുന്നു മാണിക്യവാസകര്‍. ഇളയരാജ മാണിക്യവാസകരെക്കുറിച്ച് രണ്ട് വാക്ക്പറയാനും മറന്നില്ല. എന്ത് സന്തോഷഭാവത്തിലാണ് മാണിക്യവാസകര്‍ ഈ വരികള്‍ എഴുതിയത് എന്ന കാര്യവും ഇളയരാജ വിശദീകരിച്ചു. മാണിക്യ വാസകര്‍ തന്റെ അടുത്ത് എത്തിച്ചേരേണ്ട തീയതി ശിവഭഗവാന്‍ മാണിക്യവാസകര്‍ക്ക് കുറിച്ചുനല്‍കി. എല്ലാ പൊയ്യും വിട്ട് (ഉടല്‍ പൊയ്, ഉലകം പൊയ്) താന്‍ ശിവഭഗവാനിലേക്ക് ലയിക്കാന്‍ പോകുന്നു എന്ന സന്തോഷത്തില്‍ മാണിക്യവാസകര്‍ പാടിയ വരികളാണ് താന്‍ ആലപിച്ചതെന്നായിരുന്നു ഇളയരാജയുടെ വിശദീകരണം. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശിവഭക്തകവിയാണ് മാണികവാസകര്‍. എല്ലാം കഴിഞ്ഞ ഏറ്റവും ഒടുവിലായിരുന്നു മോദിയുടെ മറുപടി പ്രസംഗം.
















