ബെംഗളൂരു: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് മുന്‍പില്‍ മുട്ടുമടക്കുകയാണ് ടെക് ഭീമന്‍മാര്‍. കൂടുതല്‍ പേരെ ജോലിക്കെടുത്ത് കമ്പനിയും ബിസിനസും വിപുലമാക്കണമെന്ന് എന്നും മോഹിച്ചിരുന്ന ടെക് ഭീമന്‍മാര്‍ പക്ഷെ കൃത്രിമബുദ്ധികാരണം ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാണ്. ടിസിഎസ് കഴിഞ്ഞ ദിവസം 12000 തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കി. വെട്ടിച്ചുരുക്കിയ മുഴുവന്‍ തൊഴിലവസരങ്ങളും എഐ വരവ് മൂലമാണെന്ന് കമ്പനി സമ്മതിക്കില്ലെങ്കിലും ഒരു പരിധി വരെ എഐ വരവോടെ കാലഹരണപ്പെട്ട ടെക്നോളജികളില്‍ ജോലി ചെയ്തിരുന്നവരെയാണ് പിരിച്ചുവിട്ടത്.
ഇന്‍റല്‍ എന്ന കമ്പനിയും 2025ല്‍ 24000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മൈക്രോസോഫ്റ്റ് മെയ് മാസത്തില്‍ പിരിച്ചുവിട്ടത് 6000 ജീവനക്കാരെയാണ്. എഐ ടെക്നോളജി സ്ഥാപിക്കാന്‍ ഭാരിച്ച ചെലവാണ് മൈക്രോസോഫ്റ്റിന് വേണ്ടിവന്നത്. ഏകദേശം 8000 കോടി ഡോളര്‍ ആണ് സംവിധാനങ്ങള്‍ എഐ ടെക്നോളജിയിലേക്ക് മാറ്റാന്‍ ചെലവഴിക്കേണ്ടി വന്നത്. എഐ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മാനേജര്‍മാരുടെ എണ്ണം ചുരുക്കിയിരിക്കുകയായിരുന്നു മൈക്രോസോഫ്റ്റ്.
ഫെയ്സ് ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നൂറുകണക്കിന് പേരെ എഐ വരവോടെ പിരിച്ചുവിട്ടിരുന്നു. മിഡില്‍ ലെവല്‍ മാനേജര്‍മാരിലും സെയില്‍സിലും ഉള്ളവരാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെ വരവോടെ കമ്പനികളില്‍ അധികപ്പറ്റാവുന്നത്. അതുപോലെ എന്‍ട്രി ലെവല്‍ പ്രോഗാമര്‍മാരും സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗില്‍ ജോലി ചെയ്യുന്നവര്‍ക്കും ഭീഷണിയാണ് എഐ. ആമസോണ്‍, ഗൂഗിള്‍ എന്നീ കമ്പനികളും നൂറുകണക്കിന് പേരെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെ വരവോടെ പിരിച്ചുവിട്ടത്. അമേരിക്കയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയും എഐ അടിസ്ഥാനസൗകര്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിവരുന്ന ഭാരിച്ചചെലവും ആണ് ജീവനക്കാരെ പിരിച്ചുവിടാന്‍ വമ്പന്‍ കോര്‍പറേറ്റുകളെ നിര്‍ബന്ധിതരാക്കുന്നത്.
നാലഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ ബെംഗളൂരുവിലെ ഐടി കമ്പനികളില്‍ വന്‍തോതിലാണ് ജീവനക്കാരെ കുറച്ചിരുന്നത്. എഐയുടെ വരവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. അതിപ്പോഴും തുടരുന്നു. എഐ വരവോടെ കുറെപ്പേര്‍ക്ക് ആ മേഖലയില്‍ ജോലി ലഭിക്കുന്നുണ്ടെങ്കിലും പിരിച്ചുവിടപ്പെടുന്നവര്‍ എത്രയോ അധികമാണ്. ഐടി രംഗത്ത് വന്‍തോതിലുള്ള ഉടച്ചുവാര്‍ക്കലുകള്‍ക്ക് എഐ വഴിയൊരുക്കുമെന്ന് പറയുന്നു.
















