കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കഞ്ചാവ് ലഭിക്കാൻ പണം മാത്രം മതിയെന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി . ജയിൽ ചാടിയ ഗോവിന്ദചാമിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. അതിനു പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് ഗോവിന്ദചാമി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ജയിൽ വളപ്പിനുള്ളിൽ കഞ്ചാവ് എളുപ്പത്തിൽ ലഭിക്കുന്നുണ്ടെന്ന് ഗോവിന്ദചാമി ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് റിപ്പോർട്ട്. ജയിലിനുള്ളിൽ കഞ്ചാവ് എളുപ്പത്തിൽ ലഭിക്കാൻ പണം മാത്രമേ ആവശ്യമുള്ളൂവെന്നും ഇയാൾ പറഞ്ഞു. . ജയിലിൽ നിന്ന് രക്ഷപ്പെടാൻ ആരിൽ നിന്നും സഹായം ലഭിച്ചിട്ടില്ലെന്നും ഗോവിന്ദച്ചാമി വ്യക്തമാക്കി
സെൻട്രൽ ജയിലിൽ തടവ് പുള്ളികൾക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ട്. കഞ്ചാവ് മാത്രമല്ല മറ്റ് ലഹരി വസ്തുക്കളും ലഭിക്കും. എല്ലാം എത്തിച്ച് നൽകാൻ ആളുണ്ട്. പണം മാത്രം മതി . മൊബൈൽ ഉപയോഗിക്കാനും ജയിലിൽ സൗകര്യമുണ്ടെന്ന് ഗോവിന്ദചാമി പറഞ്ഞു. നേരത്തെ ടിപി കേസ് പ്രതി കൊടി സുനി കണ്ണൂർ ജയിലിൽ ഇരുന്ന് ക്വട്ടേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചതുവരെ പുറത്തു വന്നിരുന്നു.
നല്ല ഭക്ഷണവും, കഞ്ചാവും ആവശ്യപ്പെട്ട് മുൻപ് ജയിലിൽ ഗോവിന്ദചാമി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതെല്ലാം തടവുകാർക്ക് ലഭിക്കുന്നത് കണ്ടാകാം ഗോവിന്ദചാമിയും ഇത് ആവശ്യപ്പെട്ടത് . ജയിലിലെ അരാജകത്വത്തിന്റെയും, ആഭ്യന്തര വകുപ്പിന്റെ വീഴ്‌ച്ചയുടെയും തെളിവാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും തുടർന്ന് പൊലീസിന് നൽകിയ മൊഴിയും.
















