മുംബെ: ഗാസയ്‌ക്ക് വേണ്ടി വിലപിച്ച സിപിഎമ്മിന് കണക്കിന് കൊടുത്ത് കോടതി. വിദേശ രാജ്യങ്ങളിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതിന് പകരം സ്വന്തം രാജ്യത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാൻ സിപിഎമ്മിനെ ബോംബെ ഹൈക്കോടതി ഉപദേശിച്ചു. പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്ത് സിപിഎം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതി സിപിഎമ്മിനെ ഉപദേശിച്ചത്.
ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 17ന് നടത്താനിരുന്ന റാലിക്കാണ് മുംബൈ പൊലീസ് അനുമതി നിഷേധിച്ചത്. രാജ്യസ്നേഹികളാണെങ്കിൽ ഇന്ത്യയിലെ മലിനീകരണം, പ്രളയം അടക്കമുള്ള പ്രശ്നങ്ങളിൽ ഇടപെടണമെന്നും കോടതി പറഞ്ഞു. സിപിഎം നൽകിയ ഹർജി കോടതി തള്ളുകയും ചെയ്തു.
സ്വന്തം രാജ്യത്തെ സ്നേഹിക്കാനും കോടതി സിപിഎമ്മിനെ ഉപദേശിച്ചു.പലസ്തീൻ വിഷയത്തിലെ നിലപാട് രാജ്യത്തിന്റെ വിദേശ ബന്ധങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പാർട്ടിക്ക് മനസ്സിലാകുന്നില്ലേയെന്നും കോടതി ചോദിച്ചു. വിദേശ നയത്തിന് എതിരാണെങ്കിൽക്കൂടി പൗരൻമാർക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേയെന്ന് സിപിഎമ്മിനായി ഹാജരായ മിഹിർ ദേശായ് ആരാഞ്ഞു.
അതേസമയം, കോടതി നിലപാടിനെ അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ രംഗത്തെത്തി. കോടതിയുടേത് പക്ഷപാതപരമായ നിലപാടാണെന്ന് പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. രാഷ്‌ട്രീയ പാർട്ടിയുടെ അവകാശങ്ങളെക്കുറിച്ചും പലസ്തീനികളോടുള്ള ജനങ്ങളുടെ ഐക്യദാർഢ്യത്തെക്കുറിച്ചും ബെഞ്ചിന് അറിയില്ലെന്നും പാർട്ടി കൂട്ടിച്ചേർത്തു.
















