ഇസ്താംബൂൾ: ഇറാനിയൻ, യൂറോപ്യൻ നയതന്ത്രജ്ഞർ തമ്മിലുള്ള ചർച്ചകൾ ഇസ്താംബൂളിൽ അവസാനിച്ചു. ടെഹ്‌റാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി വീണ്ടും കൂടിക്കാഴ്ച നടത്താൻ ചർച്ചയ്‌ക്കിടെ ഇരുപക്ഷവും സമ്മതിച്ചു. ഇറാനിയൻ കോൺസുലേറ്റ് കെട്ടിടത്തിൽ നടന്ന ചർച്ചകൾക്കായി ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഒത്തുകൂടിയിരുന്നു.
ഇറാനെതിരെ വീണ്ടും ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യതയിലാണ് നാല് മണിക്കൂർ നീണ്ട ചർച്ചകൾ കേന്ദ്രീകരിച്ചത്. എന്നാൽ 2015 ൽ ഇറാൻ ആരംഭിച്ച തങ്ങളുടെ ആണവ പദ്ധതി നിയന്ത്രണങ്ങൾക്കും നിരീക്ഷണത്തിനും വിധേയമാകുമെന്ന് സമ്മതിച്ചപ്പോൾ ഈ ഉപരോധങ്ങൾ പിൻവലിച്ചു.
അതേ സമയം ഗൗരവമേറിയതും വിശദവുമായ കൂടിക്കാഴ്ച ആണവ പ്രശ്നത്തിലും ഉപരോധങ്ങളുടെ അവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും കൂടുതൽ ചർച്ചകൾക്ക് ധാരണയായെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു. എന്നാൽ ഇറാനിൽ വീണ്ടും ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് യൂറോപ്യൻ നയതന്ത്രജ്ഞൻ പറഞ്ഞു. ഇതിനെ ‘സ്നാപ്പ്ബാക്ക്’ എന്ന് വിളിക്കുന്നു. അതായത് ഇറാൻ കരാറിന്റെ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ മുമ്പ് പിൻവലിച്ച ഉപരോധങ്ങൾ ഉടൻ തന്നെ വീണ്ടും ഏർപ്പെടുത്താൻ കഴിയും.
അതേ സമയം സ്നാപ്പ്ബാക്ക് പ്രക്രിയ ആരംഭിക്കുന്നതിൽ കാലതാമസം വരുത്താൻ ഇറാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ പകരമായി ഇറാൻ ആത്മാർത്ഥമായ നയതന്ത്ര ചർച്ചകളിൽ ഏർപ്പെടണമെന്നും അന്താരാഷ്‌ട്ര ആണവോർജ്ജ ഏജൻസിയുമായി പൂർണ്ണമായും സഹകരിക്കണമെന്നും ഉയർന്ന സമ്പുഷ്ടമായ യുറേനിയം ശേഖരത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാന്റെ ഭാഗത്ത് നിന്നും നടപടിക്രമങ്ങൾ ഉണ്ടായില്ലെങ്കിൽ ഓഗസ്റ്റ് അവസാനത്തോടെ ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ വ്യക്തമാക്കി.
















