അങ്കാര: ചൂടുകാറ്റിനെ തുടര്‍ന്നുണ്ടായ വമ്പന്‍ കാട്ടുതീ തുര്‍ക്കിയെ വിഴുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 10 പേര്‍ മരിച്ചു. ഡസന്‍ കണക്കിന് പേര്‍ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. കാട്ടുതീ അപകടകരമായ തോതില്‍ പടരുന്നതിനാല്‍ ഇനിയും മരണം ഉണ്ടാകാന്‍ സാധ്യതയുള്ളതായി പറയുന്നു.
കാട്ടുതീ അണയ്‌ക്കാനും തുര്‍ക്കി സര്‍ക്കാരിന് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ഇവിടുത്തെ അന്തരീക്ഷോഷ്മാവ് 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കുന്നു. തുര്‍ക്കിയിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു. ഉയര്‍ന്ന ചൂട്, ശക്തമായ കാറ്റ്, ഇടിമിന്നല്‍ എന്നിവയാണ് തീപിടിത്തത്തിന് കാരണം. വടക്കന്‍ തുര്‍ക്കിയിലെ ബിലെസിക്, സകാര്യ, കരാബൂക് പ്രദേശങ്ങളില്‍ വന്‍തോതില്‍ കാട്ടുതീ പടരുകയാണ്.
2023ല്‍ തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ വന്‍തോതിലാണ് മോദി സര്‍ക്കാര്‍ തുര്‍ക്കിയിലേക്ക് സഹായം ഒഴുക്കിയത്. സമാനതകളില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനമായിരുന്നു ഇന്ത്യ നടത്തിയത്. വസ്ത്രങ്ങള്‍, ഭക്ഷണം, ജീവന്‍രക്ഷാമരുന്നുകള്‍ എന്നിവ അയച്ചുകൊടുത്തു. ഏകദേശം ഏഴ് കോടി രൂപയുടെ സഹായമാണ് ഓപ്പറേഷന്‍ ദോസ്ത് എന്ന രക്ഷാദൗത്യത്തില്‍ അയച്ചുകൊടുത്തത്. അന്ന് ഇന്ത്യയുടെ സഹായത്തിന് തുര്‍ക്കി പ്രസിഡന്‍റ് ഇന്ത്യയ്‌ക്ക് മേല്‍ നന്ദി ചൊരിയുകയായിരുന്നു. അന്ന് കേരളത്തില്‍ നിന്നും പിണറായി സര്‍ക്കാര്‍ സമാനതകളില്ലാത്ത ഒരു സഹായദൗത്യമാണ് തുര്‍ക്കിക്ക് വെച്ചുനീട്ടിയത്- 10 കോടി രൂപ അയച്ചുകൊടുത്തതായി അന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
പക്ഷെ അതേ തുര്‍ക്കി പിന്നീട് ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് ഡ്രോണുകളും മിസൈലുകളും നല്‍കുകയായിരുന്നു. ഇത് ഇന്ത്യയ്‌ക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. മതം മാത്രമായിരുന്നു എര്‍ദോഗാന്‍ നോക്കിയത്. സുന്നി ഭൂരിപക്ഷ രാജ്യമായ പാകിസ്ഥാനെ കണ്ണടച്ച് സഹായിക്കുകയായിരുന്നു എര്‍ദോഗാന്‍.
ഇപ്പോള്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തുകയാണ്. ഇത്തവണയും എര്‍ദോഗാന് പത്ത് കോടി കൊടുക്കുമോ എന്നാണ് ചിലരുടെ ചോദ്യം. എന്തായാലും ഇന്ത്യയില്‍ നിന്നും ഇനി ഭൂകമ്പമുണ്ടായപ്പോള്‍ നീട്ടിയ ഊഷ്മളസ്നേഹത്തിന്റെ ഓപ്പറേഷന്‍ ദോസ്ത് പോലൊന്ന് പ്രതീക്ഷിക്കേണ്ടെന്നും ചിലര്‍ സമൂഹമാധ്യമപോസ്റ്റുകളില്‍ കുറിക്കുന്നു.
















