ന്യൂദൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപിലെത്തി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരം മോദി മാലിദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണമാണ് മാലിദ്വീപ് സർക്കാർ ഒരുക്കിയത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു വിമാനത്താവളത്തിൽ നേരിട്ടെത്തി മോദിയെ സ്വീകരിച്ചു, പ്രധാനമന്ത്രിയെ വരവേൽക്കാൻ മുഹമ്മദ് മുയിസുവിനെ കൂടാതെ പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി, ധനമന്ത്രി എന്നിവരും എത്തിച്ചേർന്നിരുന്നു.
മോദിയെ സ്വാഗതം ചെയ്യുന്നതിനായി, മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിൽ പ്രധാനമന്ത്രി മോദിയുടെ വർണ്ണാഭമായ ബാനറുകളും വലിയ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. റിപ്പബ്ലിക് സ്ക്വയർ ഉൾപ്പെടെ തലസ്ഥാനത്തെ പല പ്രധാന ഇടങ്ങളിലും മാലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളും പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്യുന്നതിനായി ഇന്ത്യൻ ത്രിവർണ്ണ പതാക കൊണ്ട് അലങ്കരിച്ചിരുന്നു. മാത്രമല്ല, മാലിദ്വീപിലെ പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പൻ ചിത്രവും സ്ഥാപിച്ചു.
മാലിദ്വീപിൽ ഇന്ത്യയുടെ സ്വാധീനം കുറച്ചുകൊണ്ട് ചൈന തങ്ങളുടെ സ്വാധീനം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഇപ്പോൾ മോദിയുടെ ഈ സന്ദർശനവും, ഈ സ്വീകരണവും കണ്ട് ഒരുപോലെ ഞെട്ടിയിരിക്കുകയാണ് ചൈനയും , പാകിസ്ഥാനും , ബംഗ്ലാദേശും
രണ്ട് വർഷം മുമ്പ് 2023 ൽ, മാലിദ്വീപിന്റെ ‘ഇന്ത്യ ആദ്യം നയം’ എന്നതിനെ എതിർത്തുകൊണ്ടും മാലിദ്വീപിൽ ഇന്ത്യയുടെ സ്വാധീനം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടും മുഹമ്മദ് മുയിസു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷമുള്ള മാലിദ്വീപ് മന്ത്രിയുടെ എക്സിലെ കുറിപ്പ് ഇന്ത്യാ-മാലി ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയിരുന്നു.പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യ മാലിദ്വീപിനെ ലക്ഷ്യമിടുന്നതായി മാലി മന്ത്രി എക്സിൽ കുറിക്കുകയായിരുന്നു.
എന്നാൽ അതിനു പിന്നാലെ ഇന്ത്യക്കാർ ഒന്നടങ്കം മാലിദ്വീപിനെ ബഹിഷ്ക്കരിക്കാൻ തുടങ്ങി . അതോടെ മാലിദ്വീപ് സാമ്പത്തികമായി അടിതെറ്റുകയും ചെയ്തു. ഇത്തരത്തിൽ വമ്പൻ തിരിച്ചടി നേരിട്ടതിനു ശേഷം ഇപ്പോൾ ഇന്ത്യയുമായി അടുക്കാൻ ശ്രമിക്കുകയാണ് മുയിസു.
















