തിരുവനന്തപുരം: സ്‌കൂള്‍ സമയ മാറ്റം ഈ അക്കാദമിക്ക് വര്‍ഷം അതേ രീതിയില്‍ തുടരും. മത സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ സമവായത്തിലെത്തിയെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.സമയമാറ്റത്തിന്റെ സാഹചര്യം യോഗത്തില്‍ വിശദീകരിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.ചര്‍ച്ചയില്‍ ഭൂരിഭാഗം സംഘടനകളും സമയമാറ്റം സ്വാഗതം ചെയ്യുകയായിരുന്നു. ചില സംഘടനകള്‍ വിയോജിപ്പറിയിച്ചെന്നും വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
അതേസമയം, സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് സമസ്ത പ്രതികരിച്ചു. അടുത്ത അധ്യയന വര്‍ഷം ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പ് നല്കിയെന്ന് ഉമര്‍ ഫൈസി മുക്കം മാധ്യമങ്ങളോട് പറഞ്ഞു. മദ്രസ സമയത്തിലും മാറ്റമില്ലെന്നും ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുന്നത്.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സ്‌കൂള്‍ സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അക്കാദമിക് വര്‍ഷം 1100 മണിക്കൂര്‍ ക്ലാസുകള്‍ ലഭിക്കാന്‍ വേണ്ടി അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രാവിലെ 15 മിനിറ്റും വൈകുന്നേരം 15 മിനിറ്റും വര്‍ധിപ്പിച്ചത്. സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിര്‍ത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസമാകുമെന്നാണ് ഒരു വിഭാഗം മുസ്ലീം സംഘടനകള്‍ വാദമുയര്‍ത്തിയത്.
എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെ ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്‌ക്കുമായി പ്രവര്‍ത്തന സമയം 15 മിനിട്ട് വീതമാണ് കൂട്ടിയത്.
















