തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നിര്‍മിച്ച കൈരളി ചിപ്പ് (കെ ചിപ്പ്) നിര്‍മാണത്തില്‍ ദൂരൂഹതയെന്നാരോപണം. ചിപ്പ് നിര്‍മാണത്തില്‍ ഭാരതത്തെ ആഗോള ഹബ്ബാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ചിപ്പ് വികസിപ്പിച്ചത്. എന്നാല്‍ ഇതു കേന്ദ്രത്തെ അറിയിക്കാത്തതാണ് ദുരൂഹത ഉണര്‍ത്തുന്നത്.
സംസ്ഥാന സര്‍ക്കാരും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്നാണ് ‘കൈരളി ചിപ്പ്’ രാജ്യത്താദ്യമായി നിര്‍മിച്ചെന്ന് പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ പേരില്‍ വന്‍ തുക ചെലവഴിച്ചു. ചിപ്പ് നിര്‍മിക്കാന്‍ നേതൃത്വം നല്കിയ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി പ്രൊഫ. അലക്‌സ് പാപ്പച്ചന്‍ ജെയിംസിന് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് 25 ലക്ഷം രൂപ പാരിതോഷികം നല്കുകയും ചെയ്തിരുന്നു.
എന്നാല്‍ ചിപ്പ് നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യകളോ അടിസ്ഥാന സൗകര്യങ്ങളോ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്കില്ലെന്ന് വിദഗ്ധര്‍ തന്നെ പറയുന്നു. സാങ്കേതിക പരിമിതികളും തെളിവുകളുടെ അഭാവവും കണക്കിലെടുക്കുമ്പോള്‍, ഇതിന് ‘ഭാരതത്തില്‍ തന്നെ നിര്‍മിച്ച സ്വദേശി ചിപ്പ്’ എന്ന വിശേഷണം നല്കാനാവില്ലെന്നും വിദഗ്ധര്‍ പറയുന്നു.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ട നേട്ടങ്ങളോ ഉപയോഗ യോഗ്യതയോ പരിശോധിക്കാതെയാണ് സര്‍ക്കാര്‍ ഈ ചിപ്പ് നിര്‍മാണത്തിന് ഫണ്ട് അനധികൃതമായി അനുവദിച്ചത്. ചിപ്പ് നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍കോടികള്‍ നിക്ഷേപിച്ച പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പു തന്നെ കേരളം ഈ സാങ്കേതിക നേട്ടം കൈവരിച്ചെന്ന അവകാശവാദം പൊതുജനങ്ങളോടോ കേന്ദ്ര സര്‍ക്കാരിനോടോ ഔദ്യോഗികമായി പറയാന്‍ സര്‍ക്കാരോ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയോ തയാറായില്ല. കേരളം കൈവരിച്ച ഈ നേട്ടംദേശീയ തലത്തില്‍ പ്രഖ്യാപിക്കുന്നുമില്ല. ഇതെല്ലാം തന്നെ ദുരൂഹത ഉണര്‍ത്തുന്നുണ്ട്.
ഡിജിറ്റല്‍ സര്‍വകലാശാലയ്‌ക്ക് കിഫ്ബി വഴി ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതികളുടെ ഏറിയ പങ്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ നിര്‍ദേശാനുസരണം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ചെലവഴിക്കുകയാണ്. കെ ചിപ്പ് നിര്‍മാണവും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്കി.
















