പത്തനംതിട്ട: ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ വള്ളസദ്യ കഴിക്കാന്‍ അവസരം ഒരുക്കാനുള്ള ദേവസ്വം ബോര്‍ഡ് നീക്കത്തിനെതിരെ പള്ളിയോട സേവാ സംഘം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി പ്രസിഡന്റ് കെ.വി സാംബദേവന്‍. ഇതിന് പിന്നിലെ ആചാര വിരുദ്ധത ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും പരാതി നല്‍കിയിട്ടുണ്ട്. ബോര്‍ഡ് ആസ്ഥാനത്ത് പള്ളിയോട സേവാ സംഘവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ വള്ളസദ്യ നടത്താന്‍ തീരുമാനിച്ചതെന്ന ദേവസ്വം ബോര്‍ഡ് പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും പള്ളിയോട സേവാ സംഘം അറിയിച്ചു.
ഇതു സംബന്ധിച്ച് യാതൊരു തീരുമാനവും ജൂണ്‍ 10ന് നടന്ന യോഗത്തില്‍ എടുത്തിട്ടില്ല. മാത്രമല്ല ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശത്തോടുള്ള എതിര്‍പ്പ് യോഗത്തില്‍ അറിയിക്കുകയും ചെയ്തു. ആറന്മുളയില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് പറഞ്ഞത്. വള്ളസദ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം എന്നതും സത്യവിരുദ്ധമാണ്. ഇത്തരം ഒരു നിര്‍ദ്ദേശവും ഹൈക്കോടതി മുന്നോട്ടു വച്ചിട്ടില്ലെന്നും പള്ളിയോട സേവാ സംഘം വ്യക്തമാക്കി. ആറന്മുള പള്ളിയോടങ്ങള്‍ക്ക് ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ട് നടത്തുന്ന വഴിപാടാണ് വള്ളസദ്യ. ഭക്തന്‍ പള്ളിയോടങ്ങള്‍ക്കായാണ് വഴിപാട് നടത്തുന്നത്. ഇതിനായി പള്ളിയോടകരയെ വഴിപാടുകാരന്‍ ആചാരപരമായി ക്ഷണിക്കേണ്ടതുണ്ട്. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്നും അനുമതി വാങ്ങണം. പള്ളിയോടങ്ങള്‍ക്കായി പറ നിറയ്‌ക്കണം. കടവില്‍ എത്തി വെറ്റപോല നല്‍കി പള്ളിയോടങ്ങളെ ആറന്മുളയ്‌ക്ക് യാത്രയാക്കണം. ആറന്മുളയില്‍ എത്തി അഷ്ടമംഗല്യം ഒരുക്കി പള്ളിയോടങ്ങളെ സ്വീകരിക്കണം. ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞാണ് വള്ളസദ്യ. 250 രൂപാ നല്‍കി ഓണ്‍ ലൈനായി പള്ളിസദ്യ കഴിക്കാന്‍ അവസരം ഒരുക്കുന്നത് അനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമാണ്.
വള്ളസദ്യ ക്ഷേത്ര മതിലകത്ത് നടക്കുന്ന ആചാരമാണ്. ഇത്തരത്തില്‍ ക്ഷേത്ര തിരുമുറ്റത്തു തന്നെ ഓണ്‍ലൈന്‍ സദ്യ നടത്താനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. വഴിപാടിനെ വാണിജ്യവത്കരിക്കുന്നതിന് തുല്യമാണിത്. അതിനാലാണ് എതിര്‍പ്പ് അറിയിച്ച് ദേവസ്വം ബോര്‍ഡിന് കത്തു നല്‍കിയതെന്ന് പള്ളിയോട സേവാസംഘം പറഞ്ഞു. കുറച്ച് വര്‍ഷങ്ങളായി പള്ളിയോട സേവാസംഘവും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് പുറത്ത് നിശ്ചിത ഫീസ് ഈടാക്കി സദ്യ ഒരുക്കുന്നുണ്ട്. വള്ളസദ്യ വിഭവങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇത് വഴിപാട് സദ്യയല്ല. ബജറ്റ് ടൂറിസത്തിന്റെ ഭാഗം മാത്രമാണിതെന്നും പള്ളിയോട സേവാ സംഘം വ്യക്തമാക്കി.















