2025 ജൂലൈ 7ന് കേരള ഹൈക്കോടതിയിലും ജൂലൈ 17ന് സുപ്രീം കോടതിയിലും ഉണ്ടായ രണ്ട് വിധികളിലൂടെ ഭാരതത്തിന്റെ ചരിത്രത്തില്‍ സ്ത്രീപുരുഷ സമത്വത്തിന്റെ പുതിയ കാലഘട്ടം ആരംഭിച്ചു.
കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് എസ്. ഈശ്വരനാണ് ജൂലൈ ഏഴിന് ഈ ചരിത്രപ്രസിദ്ധമായ വിധി പ്രഖ്യാപിച്ചത്. 1975ലെ ഹിന്ദു കൂട്ടുകുടുംബ സംവിധാനം നിര്‍ത്തലാക്കുന്ന ആക്ടിലെ സെക്ഷന്‍ മൂന്നും നാലും റദ്ദാക്കിയാണ് ജസ്റ്റിസ് ഈശ്വരന്‍ 2005ലെ ഹിന്ദു പിന്തുടര്‍ച്ച നിയമഭേദഗതി ആക്ട് സെക്ഷന്‍ ആറിന്റെ അപ്രതിരോധ്യത പ്രഖ്യാപിച്ചത്. ഇതോടെ ഹിന്ദു പെണ്‍കുട്ടികള്‍ക്ക് പൈതൃക സ്വത്തില്‍ തുല്യ അവകാശം ഉറപ്പായി കഴിഞ്ഞു.
കോഴിക്കോട്ടെ എന്‍.പി. രജനിയും മൂന്ന് സഹോദരിമാരും 2005ല്‍ മരിച്ച പിതാവിന്റെ പൈതൃക സ്വത്തില്‍ തുല്യ അവകാശ ഓഹരി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2009 ല്‍ ഒരു പാര്‍ട്ടീഷന്‍ സ്യൂട്ട് ഫയല്‍ ചെയ്തതോടെയാണ് കേസിന്റെ തുടക്കം. എന്നാല്‍ എതിര്‍ കക്ഷിയായ സഹോദരന്‍ 1975ലെ കേരള നിയമപ്രകാരം സ്വത്ത് ഭാഗം വയ്‌ക്കണമെന്ന് വാദിച്ചു. എന്നാല്‍ ജസ്റ്റിസ് ഈശ്വരന്‍ 2005ലെ കേന്ദ്ര നിയമത്തിനാണ് മുന്‍തൂക്കം എന്ന് അസന്നിഗ്‌ദ്ധമായി വിധി പ്രസ്താവിച്ചു. അപ്രകാരം പെണ്‍കുട്ടികള്‍ക്ക് തുല്യ അവകാശം ലഭിക്കുകയായിരുന്നു.
1975 ലെ കേരള നിയമത്തിലെ സെക്ഷന്‍ മൂന്നും നാലും 2005ലെ കേന്ദ്ര നിയമത്തിലെ സെക്ഷന്‍ ആറിന് വിരുദ്ധമായിരുന്നു. എന്നാല്‍ കേന്ദ്ര നിയമവും സംസ്ഥാന നിയമവും പരസ്പര വിരുദ്ധമായി വരുന്ന സമയത്ത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 254 പ്രകാരം കേന്ദ്ര നിയമമാണ് പ്രാബല്യത്തില്‍ വരേണ്ടത് എന്ന വസ്തുത ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് ഈശ്വരന്‍ ഈ വിധി പ്രഖ്യാപിച്ചത്. ഇതോടെ 1975ലെ കേരള നിയമത്തിലെ സെക്ഷന്‍ മൂന്നും നാലും റദ്ദാക്കപ്പെട്ടു. 2005ലെ ഹിന്ദു പിന്തുടര്‍ച്ച ഭേദഗതി ആക്ട് സെക്ഷന്‍ ആറു പ്രകാരം പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ജനനം മുതല്‍ പൈതൃക സ്വത്തില്‍ തുല്യ അവകാശം ആണ് ഉള്ളതെന്ന് ജസ്റ്റിസ് ഈശ്വരന്‍ വ്യക്തമാക്കി.
2005ലെ കേന്ദ്ര ഭേദഗതി പ്രകാരം 2004 ഡിസംബര്‍ 20ന് ശേഷം മരിച്ച ഒരു ഹിന്ദുവിന്റെ പെണ്‍കുട്ടിക്ക് കേരളത്തില്‍ ആണ്‍കുട്ടികള്‍ക്ക് തുല്യമായ നിലയില്‍ ഓഹരി ലഭിക്കും. സെക്ഷന്‍ 6 (5) പ്രകാരം 2004 ഡിസംബര്‍ 20ന് മുമ്പ് നടന്ന ഭാഗം വയ്‌പിനെ ഇത് ബാധിക്കുകയുമില്ല.
2025 ജൂലൈ ഏഴിന് കേരള ഹൈക്കോടതിയിലുണ്ടായ വിധിയ്‌ക്ക് തൊട്ടു പിന്നാലെ ജൂലൈ 17ന് സുപ്രീം കോടതിയില്‍ ജസ്റ്റിസ് സഞ്ജയ് കരോള്‍ അദ്ധ്യക്ഷനായ ബെഞ്ച് മറ്റൊരു സുപ്രധാന വിധിയും പ്രഖ്യാപിച്ചു.
ഛത്തീസ്ഗഡിലെ ഗോണ്ട് വിഭാഗത്തില്‍പ്പെട്ട വനവാസി സ്ത്രീയായ ധയ്യയുടെ പിന്തുടര്‍ച്ചാവകാശികള്‍ നല്‍കിയ കേസിലാണ് സുപ്രീം കോടതി ചരിത്രം തിരുത്തിയ ഈ വിധി പ്രഖ്യാപിച്ചത്. മുത്തച്ഛന്റെ ആറു മക്കളില്‍ ഏക മകളായിരുന്നു പരാതിക്കാരുടെ അമ്മയായ ധയ്യ. മറ്റ് അഞ്ച് ആണ്‍മക്കള്‍ക്കുമുള്ള സ്വത്തവകാശം തങ്ങളുടെ അമ്മയ്‌ക്കും ലഭിക്കണമെന്ന് അവര്‍ വാദിച്ചു. പക്ഷേ, കീഴ്‌ക്കോടതികളും ഛത്തീസ്ഗഡ് ഹൈക്കോടതിയും ഈ വാദം തള്ളുകയാണുണ്ടായത്. തുടര്‍ന്നാണ് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
വനവാസികള്‍ ഹിന്ദു ദായക്രമത്തിന് കീഴില്‍ വരില്ലെന്നും ഓരോ വനവാസി വിഭാഗങ്ങള്‍ക്കും വ്യത്യസ്ത ദായക്രമങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നുമായിരുന്നു ആണ്‍മക്കളുടെ വാദം. ഇതനുസരിച്ച് പല വനവാസി വിഭാഗങ്ങള്‍ക്കിടയിലും പെണ്‍മക്കള്‍ക്ക് സ്വത്തവകാശം ഉണ്ടായിരുന്നില്ല. ഭരണഘടനയുടെ പതിനാലാം വകുപ്പനുസരിച്ചുള്ള സമത്വവും ഇരുപത്തിയൊന്നാം വകുപ്പനുസരിച്ചുള്ള വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുവരുത്തേണ്ടത് നിയമത്തിന്റെ ചുമതലയാണെന്ന് പ്രഖ്യാപിച്ചാണ് ജസ്റ്റിസ് കരോള്‍ അധ്യക്ഷനായ ബെഞ്ച് ധയ്യ എന്ന വനവാസി സ്ത്രീയ്‌ക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്. ഏതെങ്കിലും വനവാസി വിഭാഗങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടികള്‍ക്ക് സ്വത്തവകാശം നിഷേധിക്കുന്ന നിയമം ഇന്നും നിലനില്‍ക്കുന്നുണ്ട് എങ്കില്‍ അത് അവസാനിപ്പിക്കേണ്ട കാലമായി എന്നും സുപ്രീംകോടതി പറഞ്ഞു.
മനുഷ്യാവകാശവും ലിംഗ സമത്വവും ജാതിമത വ്യത്യാസങ്ങള്‍ക്ക് മുകളിലാണെന്നും അത് ഉറപ്പുവരുത്തേണ്ട ചുമതല ഭരണഘടനയ്‌ക്കുണ്ട് എന്നും അത് നടപ്പിലാക്കേണ്ട ചുമതല കോടതിയുടേതാണെന്നും വ്യക്തമാക്കുന്ന ധീരമായ വിധി പ്രഖ്യാപനങ്ങളാണ് ഈ ജൂലൈ മാസത്തില്‍ സംഭവിച്ചത്.
















