കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി (ചാർളി തോമസ്) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും. എന്നാല്‍ ജയില്‍ചാടിയെന്ന വിവരം ജയില്‍ അധികൃതര്‍ക്ക് ലഭിക്കുന്നത് രാവിലെ അഞ്ച് മണിയോടെയാണ്. എന്നാല്‍ ഈ വിവരം പുറത്തുവിടുന്നതില്‍ അടക്കം അധികൃതര്‍ക്ക് വീഴ്‌ച്ച സംഭവിച്ചുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
വിഷയം അറിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് പോലീസിനെ അറിയിച്ചത്. ഇത് ഗുരുതര വീഴ്‌ച്ചയായി കണക്കാക്കുന്നു. ഒറ്റക്കയ്യനായ ഗോവിന്ദചാമിക്ക് മറ്റുള്ളവരുടെ സഹായം ലഭിച്ചിരിക്കാമെന്ന കാര്യം ഉറപ്പാണ്. അതേസമയം ജയില്‍പുള്ളിക്ക് രക്ഷപെടാന്‍ നിരവധി സമയം ലഭിച്ചിരിക്കാമെന്നതാണ് വിഷയം. അതേസമയം ഇയാള്‍ അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. ജയിലിനുള്ളില്‍ അധികൃതര്‍ വിശദമായി പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് രക്ഷപെട്ടുവെന്ന വിവരം ലഭിച്ചത്.















