ന്യൂദല്‍ഹി: കേരളത്തില്‍ വെള്ളാപ്പള്ളി നടേശന്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും രംഗത്ത്. അസമില്‍ അസം സ്വദേശികള്‍ ന്യൂനപക്ഷമാവുകയാണെന്നും ബംഗാളിലൂടെ നുഴഞ്ഞു കയറിവരുന്ന ബംഗ്ലാദേശി മുസ്ലിങ്ങള്‍ വൈകാതെ അസമില്‍ 50 ശതമാനമായി മാറുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്റെ പ്രസംഗം വിവാദമായിത്തീര്‍ന്നിരുന്നു. മുസ്ലിംകള്‍ സന്താനോല്‍പാദനം കൂട്ടുകയാണെന്നും കേരളത്തില്‍ മുസ്ലിംകള്‍ വൈകാതെ ഭൂരിപക്ഷമാകുമെന്നുമാണ് വെള്ളാപ്പള്ളി തന്റെ പ്രസംഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്. ഇതിന് ഏതാണ്ട് സമാനമായാണ് ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞത്. അനധികൃത കുടിയേറ്റക്കാരായി അസമില്‍ എത്തിയ ബംഗ്ലാദേശി മുസ്ലിങ്ങളുടെ ജനസംഖ്യ സ്ഫോടനം ആശങ്കാജനകമാണെന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
2011ലെ ജനസംഖ്യകണക്ക് പ്രകാരം ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ 34 ശതമാനമായി. തദ്ദേശീയരായ അസം മുസ്ലിങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഈ കുടിയേറ്റ മുസ്ലിങ്ങള്‍ 31 ശതമാനമായിക്കഴിഞ്ഞു. ഈ കണക്ക് വെച്ച് നോക്കിയാല്‍ 2031 ആയാല്‍ ഈ നുഴഞ്ഞുകയറിയ ബംഗ്ലാദേശി മുസ്ലിങ്ങളുടെ ജനസംഖ്യ അസമില്‍ 50 ശതമാനമാകും. തദ്ദേശീയരായ അസംകാരുടെ അത്ര തന്നെയാകും ഈ ബംഗ്ലാദേശി മുസ്ലിങ്ങള്‍. – ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ഏക്കര്‍കണക്കിന് സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും സത്ര ഭൂമിയും കയ്യേറിയിട്ടുണ്ട്. ഇവരെ ഒഴിപ്പിക്കുക എന്ന നടപടി ദുഷ്കരമാണ്. പക്ഷെ ജീവിതം അവസാനിച്ചാലും അത് ചെയ്യും.- അദ്ദേഹം പറഞ്ഞു.
“ഇതുവരെ ഏകദേശം 29 ലക്ഷം ബിഘ ഭൂമി (9 ലക്ഷം ഏക്കര്‍ ) ബംഗ്ലാദേശി മുസ്ലിങ്ങള്‍ കയ്യേറിയിട്ടുണ്ട്. എന്റെ ജീവിതം അവസാനിച്ചേക്കാം. പക്ഷെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുക തന്നെ ചെയ്യും. ഗോലാഘട്ടിലെ ഉറിയംഘട്ടില്‍ ഉടന്‍ ഒഴിപ്പിക്കല്‍ ആരംഭിക്കും. കിഴക്കന്‍ അസമിലും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കും.” – അദ്ദേഹം പറഞ്ഞു.
















