ന്യൂദല്‍ഹി: കമികാസെ എന്ന വാലുള്ള ഒട്ടേറെ ഡ്രോണുകള്‍ ഈ ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്താണ് നാം കേട്ടത്. തുര്‍ക്കിയാണ് കമികാസെ ഡ്രോണുകള്‍ അയച്ചത്. തുര്‍ക്കിയുടെ കാര്‍ഗു-2 എന്ന കമികാസെ ഡ്രോണുകള്‍ പാകിസ്ഥാന്‍ ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങളിലെ ഇന്ത്യയുടെ അതിര്‍ത്തിപ്പട്ടണങ്ങളിലേക്ക് കാര്‍ഗു-2 അയച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആകാശ്,വ്യോമപ്രതിരോധ സംവിധാനവും ഡിആര്‍ഡിഒ വികസിപ്പിച്ച ആന്‍റി ഡ്രോണ്‍ ഡി4 സംവിധാനവുമാണ് തുർക്കിയുടെ ഡ്രോണുകളെ വെടിവച്ചു വീഴ്‌ത്തിയത്. ഒരു ലക്ഷ്യസ്ഥാനത്തെ തകര്‍ക്കണമെന്ന നിര്‍ദേശം നല്‍കിയാല്‍ കമികാസെ ഡ്രോണുകള്‍ അവിടെ തന്നെ കൃത്യമായി പറന്നിറങ്ങി സ്ഫോടനം ഉണ്ടാക്കി നാശനഷ്ടം വിതയ്‌ക്കും. ഇതില്‍ ആ ഡ്രോണും ആത്മാഹുതി ചെയ്യും. ഇതാണ് കമികാസെ ഡ്രോണുകളുടെ പ്രത്യേകത.
കമികാസെ എന്ന വാക്ക് ഒരു കൊടുങ്കാറ്റിന്റെ പേരാണ്. 13ാം നൂറ്റാണ്ടില്‍ മംഗോള്‍ ചക്രവര്‍ത്തി കൂബ്ല ഖാന്‍ എന്ന ക്രൂരനായ ചക്രവര്‍ത്തി ജപ്പാന്‍ ആക്രമിച്ചപ്പോള്‍ ജപ്പാന്‍കാരെ രക്ഷിക്കാന്‍ ഈ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയായിരുന്നു. ഈ കാറ്റ് ആഞ്ഞടിച്ചപ്പോള്‍ മംഗോള്‍ പട ചിതറുകയും ജപ്പാന്‍ വിട്ടോടുകയും ചെയ്തു.
പക്ഷെ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍ സര്‍ക്കാര്‍ കമികാസെ എന്ന വാക്ക് ആത്മാഹുതിയുമായി ബന്ധപ്പെട്ടാണ് ഉപയോഗിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ പ്രത്യേക വ്യോമആക്രമണയൂണിറ്റിനെയാണ് കമികാസെ എന്ന് വിളിച്ചിരുന്നത്. പൊതുവേ യുദ്ധത്തില്‍ പോരാടാന്‍ ജപ്പാന് പട്ടാളക്കാര്‍ കുറവായിരുന്നു. ഇത് പരിഹരിക്കാനാണ് കമികാസെ പൈലറ്റുമാരെ ഉപയോഗിച്ചത്. യുഎസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ കപ്പലുകളിലേക്ക് കമികാസെ പൈലറ്റുമാര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച യുദ്ധവിമാനം ഇടിച്ചിറക്കുകയാണ് ചെയ്യുക. ശത്രുപക്ഷത്ത് വന്‍നാശനഷ്ടം വിതയ്‌ക്കുന്ന സ്ഫോടനം സൃഷ്ടിക്കുന്ന കമികാസെ പൈലറ്റുമാര്‍ക്ക് പക്ഷെ ജീവിതത്തിലേക്ക് ഒരു രണ്ടാം വരവില്ല. സ്വയം ഇല്ലാതാകുന്ന ചാവേര്‍ ആക്രമണമാണ് ഇവര്‍ നടത്തുക. പൊതുവേ പ്രായം കുറഞ്ഞ, കഷ്ടിച്ച് വിമാനം പറത്താന്‍ അറിയുന്ന കൗമാരക്കാരെയാണ് കമികാസെ പൈലറ്റുമാരായി ജപ്പാന്‍ നിയോഗിച്ചിരുന്നത്.
ഈ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന ചിത്രം രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത എട്ട് ജപ്പാനീസ് പെണ്‍കുട്ടികളായ കമികാസെ പൈലറ്റുമാരുടേതാണ്. എത്ര ആഹ്ളാദത്തോടെയാണ് ഇവര്‍ ക്യാമറയ്‌ക്ക് പോസ് ചെയ്തത്. പക്ഷെ അടുത്ത നിമിഷം അമേരിക്കയുടെ യുദ്ധക്കപ്പലുകളില്‍ ഇടിച്ചിറക്കി സ്വയം എരിഞ്ഞടങ്ങാനുള്ളവരാണ് തങ്ങളെന്ന് അവര്‍ക്കറിയാം. പക്ഷെ രാജ്യത്തിന് വേണ്ടി ശത്രുസേനയില്‍ അല്‍പമെങ്കിലും നാശം വിതയ്‌ക്കാന്‍ കഴിഞ്ഞാല്‍ ജന്മം കൃതാര്‍ത്ഥരായി എന്ന് വിശ്വസിക്കുന്നവരാണ് ഈ കമികാസെ പൈലറ്റുമാര്‍. അത്രയ്‌ക്കാണ് അവരുടെ രാജ്യസ്നേഹത്തിന്റെ ആഴം. ഇതേ അര്‍ത്ഥത്തിലാണ് സ്വയം പൊട്ടിത്തെറിച്ച് ആത്മാഹുതി നടത്തുന്നതോടൊപ്പം ശത്രുപക്ഷത്ത് നാശം വിതയ്‌ക്കുന്ന ഡ്രോണുകള്‍ക്ക് കമികാസെ എന്ന പേര് നല്‍കിയിരിക്കുന്നത്.











