അതിനിടെ, അയോദ്ധ്യയിൽ ദശരഥൻ പുത്രവിയോഗദു:ഖത്താൽ തകർന്നിരുന്നു. സുമന്ത്രർ കൊട്ടാരത്തിൽ മടങ്ങിയെത്തിയപ്പോൾ, രാജാവ് അത്യുത്സുകതയോടെ രാമന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. രാമന്റെ അചഞ്ചലമായ ദൃഢത, സീതയുടെ വിനയം, ലക്ഷ്മണന്റെ രാമനോടുള്ള സുദൃഢവും വിശുദ്ധവുമായ വിശ്വാസം എന്നിവയെപ്പറ്റി സുമന്ത്രർ വിവരിച്ചു. ഗുഹൻ അവരെ ഗംഗയ്‌ക്ക് അപ്പുറം കടത്തിയെന്നും മന്ത്രി രാജാവിനെ ധരിപ്പിച്ചു. അപ്പോൾ താൻ തന്റെ യൗവ്വനകാലത്ത് അറിയാതെങ്കിലും ചെയ്തുപോയ ഒരു പാപകർമ്മം ദശരഥന്റെ ഓർമ്മയിലെത്തി അദ്ദേഹത്തെ പീഡിപ്പിച്ചു കൂടുതൽ ദുഖത്തിലാഴ്‌ത്തി.
ഒരു ദിവസം ദശരഥൻ കാട്ടിൽ നായാടുന്ന സമയത്ത്, ദൂരെ കിണറ്റിൽ നിന്നും ആരോ ജലം വലിച്ചെടുക്കുന്ന ശബ്ദം കേട്ട് അതൊരു കാട്ടുമൃഗമാണെന്ന് ധരിച്ചു ശബ്ദം കേട്ട ദിക്കിലേയ്‌ക്ക് ഒരമ്പ് അയച്ചു. അത് ചെന്നു കൊണ്ടത് നദിയിൽ കുടവുമായി ജലമെടുക്കാൻ പോയിരുന്ന ഒരാശ്രമബാലനിലാണ്. ആ ദാരുണ സംഭവവും അതിൽ നിന്നും കിട്ടിയ പുത്രശോകമെന്ന ശാപവും അദ്ദേഹത്തിന്റെ മനസ്സിൽ വേദനിക്കുന്ന ഓർമ്മയായി. ആ ബാലൻ മരിച്ചശേഷം, അവന്റെ അന്ധരായ മാതാപിതാക്കൾ ദശരഥനോട് ക്ഷമിച്ചിരുന്നെങ്കിലും, പുത്രവിരഹത്തിന്റെ വേദന രാജാവിനും അനുഭവിക്കേണ്ടതായി വരുമെന്ന് അവർ മുന്നറിയിപ്പു നൽകിയിരുന്നു. ഇപ്പോൾ ആ ശാപം സത്യമായി. “ഹാ, രാമാ! സീതേ! ലക്ഷ്മണാ!” എന്നു നിലവിളിച്ചുകൊണ്ട് ദശരഥന്റെ ആത്മാവ് ദേഹത്തെ വിട്ടു പോയി.
മഹാനായ രാജാവിന്റെ നിര്യാണത്തിൽ അയോദ്ധ്യ മുഴുവൻ വിലപിച്ചു. ദൂരെ മാതുലഗൃഹത്തിൽ പോയിരുന്ന ഭാരതൻ തിരിച്ചുവരുന്നതുവരെ രാജാവിന്റെ ദേഹം എണ്ണത്തോണിയിലിട്ടു സൂക്ഷിച്ചുവയ്‌ക്കാൻ വസിഷ്ഠൻ നിർദ്ദേശിച്ചു. ഉടനെതന്നെ ഭരതനും ശത്രുഘ്നനും വിരുന്നു പോയിരുന്ന കേകയരാജ്യത്തിലേക്ക് സന്ദേശവാഹകർ പോയി. സന്ദേശം കേട്ടപാടെ രണ്ടു രാജകുമാരന്മാരും ആശങ്കയോടെ അയോദ്ധ്യയിലേക്ക് തിരിച്ചു. നഗരത്തിൽ നേരത്തേയുണ്ടായിരുന്ന സമൃദ്ധിയും സന്തോഷം എങ്ങോ പോയി മറഞ്ഞതായി അവർക്ക് തോന്നി.
ഭരതവിലാപം
അയോദ്ധ്യയിലെത്തിയപ്പോൾ അമ്മ കൈകേയി ഭരതനെ എതിരേറ്റു. അവൾ മകനെ സന്തോഷിപ്പിക്കാനായി പറഞ്ഞു: “നിന്റെ അച്ഛൻ ഇനി ഇല്ല; നിനക്കായി ഞാൻ രാജ്യം നേടിയിരിക്കുന്നു.” എന്നാൽ പിതാവിന്റെ മരണവാർത്ത കേട്ടപ്പോൾ, ഭാരതൻ ഹതാശനായി ബോധമറ്റ് വീണു. എഴുന്നേറ്റപ്പോൾ തനിക്ക് രാജപദവി ലഭിക്കാൻ താൻ രാജ്യത്ത് ഇല്ലാതിരുന്ന സമയം അമ്മ ചെയ്ത കാര്യങ്ങൾ അറിഞ്ഞു കോപം കൊണ്ടു വിറച്ച് ദു:ഖം പൊറുക്കാനാവതെ അവശനായി നിന്നു.
തന്റെ പിതാവിന്റെ ജീവനറ്റ ദേഹത്തിനരികിൽ നിന്ന് ഭരതൻ കണ്ണീരോടെ പരിതപിച്ചു. “അച്ഛാ, എന്തുകൊണ്ടാണ് അങ്ങെന്നെ ഈ ദുഃഖസമുദ്രത്തിൽ അനാഥനാക്കി വിട്ടത്? രാമനെ രാജാവായി അഭിഷേകം ചെയ്ത് എന്നെ ജ്യേഷ്ഠന്റെ വെറുമൊരു ദാസനാക്കിയിരുന്നെങ്കിൽ, ഞാൻ എന്ത്
ചുമതലയും സന്തോഷത്തോടെ നിർവഹിച്ചേനെ. ഇനിയിപ്പോൾ നമ്മെ ആരാണ് നയിക്കുക?” ഭരതന്റെ അമ്മ കൈകേയി, ദുഖശമനത്തിനായി എന്തോ പറയാൻ തുടങ്ങിയെങ്കിലും അവയൊക്കെ ഭരതന്റെ മനസ്സിൽ കൂടുതൽ ആഴത്തിലുള്ള വേദനയാണ് ഉണ്ടാക്കിയത്. “മകനേ, ഇവയെല്ലാം വിധിയാണ്. ഞാൻ നിനക്ക് വേണ്ടി ഏറ്റവും നല്ല കാര്യമാണ് ചെയ്തതെന്ന് കരുതി,” അമ്മ പറഞ്ഞു. വേദനയോടെ ഭരതൻ ചോദിച്ചു, “എന്റെ അച്ഛൻ പോകുന്നതിന് മുമ്പ് എന്തെങ്കിലും പറഞ്ഞിരുന്നോ?” കൈകേയിയുടെ മറുപടി ഒരു മിന്നൽപ്പിണർപോലെ അവനിൽ പതിച്ചു. “രാമാ, ലക്ഷ്മണാ, സീതേ എന്നിങ്ങനെ അവരുടെ പേര് വിളിച്ചു കരഞ്ഞുകൊണ്ടു അദ്ദേഹം ജീവൻ വെടിയുകയാണുണ്ടായത്.”
അതുകേട്ട് ഞെട്ടിപ്പോയ ഭരതൻ എന്താണ് സംഭവിച്ചതെന്ന സത്യം പറയാൻ അമ്മയോട് ആവശ്യപ്പെട്ടു. കൈകേയി കാര്യമാത്രമായി മുഴുവൻ കാര്യവും വെളിപ്പെടുത്തി. എങ്ങനെയാണ് തന്റെ ആവശ്യപ്രകാരം ദശരഥൻ രാമനെ വനവാസത്തിനയച്ച് രാജ്യം ഭരതന് വിട്ടുകൊടുക്കാനിടയായതെന്ന് അവർ വിശദമാക്കി. ഞെട്ടലും വിറയലും കൊണ്ട്, ഭരതന്റെ ദുഃഖം കോപമായി മാറി, തന്റെ അമ്മയെ അവൻ അതിനിശിതമായ ഭാഷയിൽ ശക്തമായി നിന്ദിച്ചു പറഞ്ഞു. “ധർമ്മനീതിയുടെ ഘാതകയാണ് നീയെ”ന്ന് ഭർസിച്ചു. ഇങ്ങിനെയൊരമ്മ തനിക്ക് ശാപമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അമ്മയെ അവഗണിച്ചു ഭരതൻ കൗസല്യാ മാതാവിനരികിലേക്ക് ഓടിയെത്തി. അവിടെ അവൻ അമ്മയുടെ കാലിൽ വീണ് കരഞ്ഞു. സ്വയം ദുഖത്താൽ തകർന്നിരുന്നിട്ടും കൗസല്യ, കരുണയോടെ ഭരതനെ ചേർത്തുപിടിച്ചു. അവന്റെ നിരപരാധിത്വം ആ അമ്മയ്‌ക്ക് നന്നായി അറിയാമായിരുന്നു. അവന് കൈകേയിയുടെ ദുഷ്ടപദ്ധതിയിൽ പങ്കില്ലെന്ന് പവിത്രമായ എല്ലാറ്റിനെയും പിടിച്ചു ഭരതൻ സത്യം ചെയ്തപ്പോൾ കൗസല്യ അവനെ സമാശ്വസിപ്പിച്ചു.
ഈ സമയത്ത്, വസിഷ്ഠ ഋഷി അവിടെയെത്തി, വിവേകജ്ഞാനത്തിന്റെ വെളിച്ചം അവരിൽ പകരാൻ ഉതകുന്ന വാക്കുകൾ പറഞ്ഞു. ഭരതനെ ജീവിതത്തിന്റെ അസ്ഥിരതയും കർമ്മത്തിന്റെ അചഞ്ചലമായ നിയമങ്ങളും എന്തെന്ന് ഓർമ്മിപ്പിച്ചു. “രാജകുമാരാ, ദുഃഖിച്ചു കരയുന്നത് കൊണ്ടു ഒന്നിനും പരിഹാരമാകുന്നില്ല. ജനനവും മരണവും ഒരുവന്റെ ജീവാത്മാവു കടന്നുപോകേണ്ട ഘട്ടങ്ങളാണ്. നിന്റെ പിതാവ് ഭൂമിയിലെ തന്റെ ഭൗതികമായ കർത്തവ്യങ്ങൾ വേണ്ടരീതിയിൽ രാജോചിതമായി പൂർത്തിയാക്കി, ഇപ്പോൾ സ്വർഗത്തിൽ തന്റെ ധാർമ്മികജീവിതത്തിന്റെ ഫലങ്ങൾ ആസ്വദിക്കുന്നു. നിന്റെ ദൗത്യം നിന്റെ കർത്തവ്യം നിറവേറ്റുന്നതിലൂടെ ഈ ലോകത്ത് ധർമ്മമാർഗ്ഗം നടപ്പിലാക്കുക എന്നതാണ്. മാറ്റാൻ കഴിയാത്തതിനെക്കുറിച്ച് പരിതപിക്കേണ്ട കാര്യമില്ല. അത് ഒന്നിനും പരിഹാരവുമല്ല.”
അങ്ങനെ, ഋഷി പകർന്നു നല്കിയ ജ്ഞാനത്തിന്റെ വെളിച്ചത്തിൽ മനസ്സ് ശാന്തമാക്കി സ്വയം തന്നെ നിയന്ത്രിച്ച് ഭരതൻ പിതാവിന്റെ അന്ത്യകർമ്മങ്ങൾ രാജകീയബഹുമതികളോടെ നിർവഹിച്ചു. ദശരഥന്റെ ദേഹം കുളിപ്പിച്ച് , സുഗന്ധദ്രവ്യങ്ങളാൽ അഭിഷേകം ചെയ്ത്, രാജകീയ ചടങ്ങുകളോടെ ചിതകൂട്ടി സംസ്കരിച്ചു. ഭരതനും ശത്രുഘ്നനും ബ്രാഹ്മണർക്കും ദർദ്രർക്കും ധാരാളം ദാനങ്ങൾ വിതരണം ചെയ്ത് രാജാവിന്റെ സ്മരണയെ ആദരിച്ചു.
ഗുരു വസിഷ്ഠനും മന്ത്രിമാരും ഭരതനോട് ഒട്ടും താമസിയാതെ സിംഹാസനത്തിൽ ആസനസ്ഥനാകാൻ ആവശ്യപ്പെട്ടു. കാരണം ഒരു ഭരണാധികാരിയില്ലാത്ത രാജ്യം സ്വയം കലഹത്തിലേക്ക് എത്തിച്ചേരും അവിടെ അരാജകത്വം നടമാടും. എന്നാൽ ഭരതൻ ആ നിർദ്ദേശത്തെ ശക്തിയായി നിരസിച്ചു. “രാമൻ മാത്രമാണ് യഥാർത്ഥ രാജാവ്. അദ്ദേഹത്തിനു വേണ്ടി തയ്യാറാക്കിയ കിരീടം ഞാൻ ധരിക്കില്ല. നാളെ, നാമെല്ലാം ചേർന്ന് രാമനെ കണ്ടെത്തി തിരിച്ചുകൊണ്ടുവരാനായി വനത്തിലേയ്‌ക്ക് പോകാം. മാതാക്കൾ, ഋഷിമാർ, ജനങ്ങൾ, എല്ലാവരും നമുക്കൊപ്പം ചേരട്ടെ. അയോദ്ധ്യ രാമന്റെ തിരിച്ചുവരവിനായി എത്രത്തോളം കാത്തിരിക്കുന്നു എന്ന് അദ്ദേഹം കാണട്ടെ.” വസിഷ്ഠൻ ഭരതന്റെ ധാർമ്മികബോധത്തിൽ സന്തോഷിച്ച്, അവനെ ആശീർവദിച്ചു.
















