ലഖ്നൗ : ഗാസിയാബാദിലെ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ അബ്ദുൾ റഹ്മാൻ സിദ്ദിഖിയെ പോലീസ് കമ്മീഷണർ ജെ. രവീന്ദർ ഗൗഡ് സസ്പെൻഡ് ചെയ്തു. 2019 ൽ മീററ്റ് ജില്ലയിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന അബ്ദുൾ റഹ്മാൻ സിദ്ദിഖി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2019 ൽ മീററ്റിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള ഒരു പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് ചങ്കൂർ ബാബയുടെ സംഘത്തിലെ അംഗമായ ബദർ അക്തർ സിദ്ദിഖി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി കുടുംബം സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നീട് എടിഎസിന്റെയും മീററ്റ് പോലീസിന്റെയും അന്വേഷണത്തിൽ അബ്ദുൾ റഹ്മാൻ സിദ്ദിഖി ജോലി നിർവഹണത്തിൽ അനാസ്ഥ കാണിച്ചതായി വെളിപ്പെട്ടു.
ചങ്കൂർ ബാബ സംഘത്തിലെ ഒരാളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇരയുടെ കുടുംബം ആരോപിച്ചിരുന്നത്. നിലവിൽ ചങ്കൂർ ബാബ എടിഎസിന്റെ കസ്റ്റഡിയിലാണ്. ചങ്കൂർ ബാബയെ ചോദ്യം ചെയ്ത ശേഷം നടത്തിയ അന്വേഷണത്തിൽ ആറ് വർഷം മുമ്പ് അബ്ദുൾ റഹ്മാൻ സിദ്ദിഖി നടത്തിയ അശ്രദ്ധ വെളിപ്പെട്ടു.
ആ സമയത്ത് മീററ്റിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഇൻസ്പെക്ടർ അബ്ദുൾ റഹ്മാൻ സിദ്ദിഖി പെൺകുട്ടിയുടെ കുടുംബത്തെ ശകാരിക്കുകയും പോലീസ് സ്റ്റേഷനിൽ നിന്ന് ആട്ടിയോടിക്കുകയും ചെയ്തിരുന്നു. എ.ടി.എസ് മീററ്റ് എസ്.എസ്.പിക്ക് ഒരു കത്ത് എഴുതിയാണ് 2019 ലെ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ നേടിയത്.
















