കൊച്ചി: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വർണവില സര്‍വകാല റിക്കാര്‍ഡില്‍. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഒറ്റയടിക്ക് കുതിച്ചത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന് 75,040 രൂപയിലും ഗ്രാമിന് 9,380 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂൺ14ന് രേഖപ്പെടുത്തിയ 74,560 രൂപയാണ് ഇതിന് മുമ്പത്തെ റെക്കോഡ് നിരക്ക്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
വെള്ളിയുടെ വിലയും റെക്കോഡിലാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 128 രൂപയാണ്. തുടര്‍ച്ചയായ അഞ്ചാം പ്രവൃത്തിദിനമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ഒരിടവേളയ്‌ക്കു ശേഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പവന് 400 രൂപ ഉയര്‍ന്ന് 73,000 പിന്നിട്ട സ്വര്‍ണവില ശനിയാഴ്ച 160 രൂപയും തിങ്കളാഴ്ച 80 രൂപയും ചൊവ്വാഴ്ച 840 രൂപയും കൂടുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്ന വില ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്.
ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,400 ഡോളര്‍ നിലവാരത്തിലാണ് വില. ആഗോള വിപണിയിലെ വിലവര്‍ധനവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ സ്വർണവില ഇനിയും ഉയരാന്‍ സാധ്യതയേറെയാണ് എന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. അതേസമയം വെള്ളിയുടെ വിലയും റെക്കോഡിലാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 128 രൂപയാണ്.
രണ്ടാഴ്ചയ്‌ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വര്‍ണവില വീണ്ടും 73,000 കടക്കുകയായിരുന്നു. പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും ചെയ്തു. ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയര്‍ന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി. ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയര്‍ന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയര്‍ന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയര്‍ന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.















