മുംബൈ: പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും കൊടിയ അപമാനത്തിന്റെ പടുകുഴിയിലേക്ക് പതിച്ച താരകമാണ് മുന്‍ ഐസിഐസിഐ ബാങ്ക് മേധാവിയായ ചന്ദ്ര കൊച്ചാര്‍. വീഡിയോകോണ്‍ എന്ന കമ്പനിക്ക് 300 കോടി വായ്‌പ അനുവദിച്ചപ്പോള്‍ തന്റെ ഭര്‍ത്താവിന്റെ കമ്പനിയ്‌ക്ക് വേണ്ടി 64 കോടി കൈക്കൂലി വാങ്ങി എന്ന കുറ്റത്തിന്റെ അപമാനഭാരത്താല്‍ ഈ മുന്‍ബാങ്കറുടെ ശിരസ്സ് ഉയര്‍ത്താനാകാതെ താണിരിക്കുന്നു.
ഇക്കഴിഞ്ഞ ദിവസം കള്ളപ്പണം തടയല്‍ നിയമം അനുസരിച്ചുള്ള അപ്പലേറ്റ് ട്രിബ്യൂണല്‍ ചന്ദ കൊച്ചറിന്റെ നടപടി കൈക്കൂലി തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു. മികച്ച ബാങ്കിംഗ് പാടവത്തിന്റെ പേരില്‍ 2011ല്‍ പത്മവിഭൂഷണ്‍ പുരസ്കാരം വരെ നേടിയ വ്യക്തിത്വമാണ് അപമാനഭാരത്താല്‍ ഉരുകുന്നത്. ഫോര്‍ബ്സ് മാസിക തെരഞ്ഞെടുത്ത ലോകത്തിലെ 100 ശക്തരായ വനിതാനേതാക്കളുടെ ലിസ്റ്റില്‍ ചന്ദ കൊച്ചാറും ഉള്‍പ്പെട്ടിരുന്നു. അമേരിക്കയിലെ ടൈം മാസികയുടെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ലിസ്റ്റ് ഒരുക്കിയപ്പോള്‍ അതിലും ഉള്‍പ്പെട്ടിരുന്ന വ്യക്തിത്വമാണ് ചന്ദ കൊച്ചാര്‍.
പക്ഷെ ലോകത്തിലെ ഈ ശക്തയായ ബാങ്കര്‍ അവരുടെ മേല്‍ ഏല്‍പിച്ച വിശ്വാസത്തെ വഞ്ചിച്ചിരിക്കുന്നു. അതാണ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ കൈക്കൂലി വാങ്ങി എന്ന കണ്ടെത്തലിലൂടെ പുറത്തുവന്നിരിക്കുന്നത്. ജാംനലാല്‍ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംബിഎ നേടിയ ചന്ദാ കൊച്ചാര്‍ 1984ല്‍ ആണ് ഐസിഐസിഐ ബാങ്കില്‍ ജോലിക്ക് ചേര്‍ന്നത്. പിന്നീട് എത്രയോ വര്‍ഷത്തെ കഠിനാധ്വാനവും മിടുക്കും കാരണമാണ് അതിന്റെ തലപ്പത്തേക്ക് ഉയര്‍ന്ന് വന്നത്. പക്ഷെ ഒടുവില്‍ ഒരു ചെറിയ പ്രലോഭനത്തില്‍ അവര്‍ വീണുപോവുകയായിരുന്നു. പരിചയക്കാരനും സുഹൃത്തുമായ വീഡിയോകോണ്‍ കമ്പനി ഉടമയ്‌ക്ക് 300 കോടി രൂപ വായ്‌പ അനുവദിച്ചതിന്റെ ഉപകാരസ്മരണയ്‌ക്ക് വീഡിയോകോണ്‍ ഉടമ ചന്ദാകൊച്ചാറിന്റെ കമ്പനിയില്‍ 64 കോടി നിക്ഷേപിക്കുകയായിരുന്നു. ഇത് വായ്‌പ അനുവദിച്ചതിന്റെ പേരിലുള്ള കൈക്കൂലിയായിരുന്നു എന്നാണ് കണ്ടെത്തല്‍.
















