ന്യൂഡൽഹി: യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കൻവാർ യാത്രാ റൂട്ടിലുള്ള ഭക്ഷണശാലകൾക്കുള്ള “ക്യുആർ” കോഡ് നിർദ്ദേശം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി . എല്ലാ ഹോട്ടൽ ഉടമകളും നിയമപരമായ നിർദേശങ്ങൾക്ക് അനുസൃതമായി അവരുടെ ലൈസൻസുകളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
ഹോട്ടലിന്റെയോ ധാബ ഉടമയുടെയോ പേരുകളും ക്യുആർ കോഡും പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എൻ കോടിശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ക്യുആർ കോഡ് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് യുപി സർക്കാർ കോടതിയുടെ 2024 ലെ ഉത്തരവിൽ മാറ്റം വരുത്തണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് എം സിംഗ്വി വാദിച്ചു.കൻവാർ യാത്രാ റൂട്ടിലെ ഭക്ഷണശാലകൾക്കായുള്ള ക്യുആർ കോഡ് നിർദ്ദേശം വഴി സംസ്ഥാന സർക്കാർ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താനും ഒഴിവാക്കാനും ശ്രമിക്കുകയാണെന്ന് സിംഗ്വി വാദിച്ചു.
കൻവാരിയകൾ ചില കടകൾക്ക് നേരെ ആക്രമണങ്ങൾ നടത്തിയെന്നും കോൺഗ്രസ് നേതാവ് കൂടിയായ സിംഗ്വി വാദിച്ചു . ഭക്ഷ്യസുരക്ഷാ, സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചട്ടങ്ങളുടെ ആവശ്യകതകൾക്കനുസൃതമായാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി പറഞ്ഞു.
എന്നാൽ “ഒരു ഹോട്ടൽ മുഴുവൻ വെജിറ്റേറിയൻ ഹോട്ടലായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ, പേരുകളും മറ്റും സൂചിപ്പിക്കുന്നതിനെക്കുറിച്ച് ചോദ്യം ഉയരില്ല. എന്നാൽ യാത്രയ്‌ക്കായി മാത്രം, ആരെങ്കിലും മാംസാഹാരം വിളമ്പുന്നത് നിർത്തി സസ്യാഹാരം വിൽക്കാൻ തുടങ്ങിയാൽ, ഉപഭോക്താവ് അത് അറിയണം,” ജഡ്ജി എൻ കോടിശ്വർ സിംഗ് അഭിപ്രായപ്പെട്ടു.
















