ശാസ്താംകോട്ട: ലക്ഷങ്ങള്‍ കൊടുത്താല്‍ തീരുന്നതാണോ ഒരമ്മയ്‌ക്ക് മകന്റെ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. തേവലക്കരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജരെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച ഈസ്റ്റ് ജില്ലാ കമ്മിറ്റി തേവലക്കര സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വകതിരിവില്ലാത്ത മന്ത്രിമാരാണ് കേരളം ഭരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സ്‌കൂള്‍ അധികൃതരുടെയും വീഴ്ച കാരണം ഒരു കുട്ടി ദാരുണമായി കൊല്ലപ്പെട്ടിട്ടും ഒരു മനസ്താപവുമില്ലാതെയാണ് മന്ത്രിമാര്‍ പ്രതികരിച്ചത്. കുട്ടിയെ കുറ്റപ്പെടുത്തിയിട്ട് സൂംബ ഡാന്‍സ് കളിച്ച വനിതാമന്ത്രിക്ക് മാതൃഹൃദയമില്ലന്ന് തെളിയിച്ചു. മിഥുന്റെ മരണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ആരെയും അനുവദിക്കില്ലെന്നും ദുരന്തത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കുംവരെ ബിജെപി സമരരംഗത്തുണ്ടാകുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത്, സിപിഎം ഭരിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റ്, കെഎസ്ഇബി ഇവ രെല്ലാം മിഥുന്റെ മരണത്തില്‍ തുല്യ ഉത്തരവാദികളാണ്. പരസ്പരം പഴിചാരി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമം നടക്കുന്നു. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറാതെ പോലീസ് കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജിപ്രസാദ് അധ്യക്ഷയായിരുന്നു. വെസ്റ്റ് ജില്ലാ വൈസ്പ്രസിഡന്റ് അഞ്ജന സുരേഷ്, ജില്ലാപ്രഭാരി ടി.ആര്‍. അജിത്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ആലഞ്ചേരി ജയചന്ദ്രന്‍, എ.ആര്‍. അരുണ്‍, മണ്ഡലം പ്രസിഡന്റ് കുമാരി സച്ചു എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് നേതാക്കളായ മിനി ശിവരാമന്‍, ശ്രീനാ ഉദയന്‍, ലതാമോഹന്‍, ലക്ഷ്മി പ്രസാദ്, ബിന്ദു ബലറാം, പത്മകുമാരി എന്നിവര്‍ നേതൃത്വം നല്‍കി. തോപ്പില്‍മുക്കില്‍ നിന്നും ആരംഭിച്ച പ്രകടനം സ്‌കൂളിന് സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.
















