സമരത്തില്‍ പങ്കെടുക്കാതെ തന്നെ പുന്നപ്ര വയലാര്‍ സമര നായകനായ വ്യക്തിയെന്ന ഖ്യാതിയാണ് വി.എസിനുള്ളതെന്ന് ആദ്യമായി പറഞ്ഞത് പുന്നപ്ര വയലാര്‍ സമരത്തിലെ മുന്നണി പോരാളിയായിരുന്ന കെ.എസ് ബെന്നായിരുന്നു. വി.എസ് സമരമുഖത്തില്ലായിരുന്നുവെന്ന് തെളിവുകള്‍ നിരത്തി ബെന്‍ വാദിച്ചു. പല സമര സേനാനികളും ഇതാവര്‍ത്തിച്ചെങ്കിലും അവരുടെ ശബ്ദത്തിന് അത്ര തൂക്കം പോരായിരുന്നു.
പിന്നിട് പാര്‍ട്ടിയില്‍ പല വെട്ടിനിരത്തലുകള്‍ നടത്തി വി.എസ് പതുക്കെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി. തന്റെ വഴിയില്‍ തടസമായതിനെ എല്ലാം അദ്ദേഹം നിഷ്‌ക്കരുണം വെട്ടിനിരത്തി. അതില്‍ പല വന്‍ മരങ്ങളും കടപുഴകി വീണു. കെ. ആര്‍. ഗൗരിയമ്മ, എം.വി. രാഘവന്‍ തുടങ്ങി പലരും ആ വെട്ടിനിരത്തലിന്റെ ഇരകളായി.
തയ്യല്‍ക്കാരനില്‍നിന്ന് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വരെ എത്തിയ വി. എസിന് പാര്‍ട്ടിയില്‍ ഗോഡ് ഫാദര്‍മാരില്ലായിരുന്നു. സ്വപ്രയത്‌നത്താല്‍ പാര്‍ട്ടിയില്‍ ഇടം കണ്ടെത്തിയ വി. എസിന് അസാമാന്യ ഉള്‍ക്കരുത്തായിരുന്നു. ഈ ഉള്‍ക്കരുത്താണ് പിന്നീട് പാര്‍ട്ടിയിലെ അനീതിക്കെതിരെ ഒറ്റയാള്‍ പട്ടാളമാവാന്‍ കരുത്തേകിയത്. രാജ്യത്തെ ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന വി.എസിന്റെ വാക്കുകള്‍ ശ്രവിക്കാന്‍ എതിര്‍ പക്ഷംപോലും കാതോര്‍ത്തു.
കേരള രാഷ്‌ട്രീയം ഒരു കാലത്ത് വി.എസിനെ ചുറ്റിപ്പറ്റി നിന്നിരുന്ന അവസ്ഥ ഉണ്ടായിരുന്നു. വെട്ടിനിരത്തല്‍ സമരത്തിന്റെ ഉപജ്ഞാതാവായിരുന്നു. കുട്ടനാടന്‍ പാടശേഖരങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തിയപ്പോള്‍ അതിനെതിരെയുള്ള പുതിയ സമര തന്ത്രമായിരുന്നു വെട്ടിനിരത്തല്‍. കൃഷി നഷ്ടമായതോടെ ജന്മികള്‍ തങ്ങളുടെ പാടം നികത്തി തെങ്ങും, വാഴയും വച്ചു. അത് മുഴുവന്‍ വെട്ടിനിരത്തുന്ന സമരമുറയായിരുന്നു വി.എസിന്റേത്. ഏറെ വിവാദവും, പ്രതിഷേധവും ഉയര്‍ന്നെങ്കിലും പാര്‍ട്ടി സമരവുമായി മുന്നോട്ടു പോയി. പാര്‍ട്ടിയിലെ എതിര്‍ പക്ഷത്തിന് തലവേദനയും, തന്റെ പക്ഷത്തേക്ക് പ്രവര്‍ത്തകരെ ഉറപ്പിച്ച് നിര്‍ത്താനുമുള്ള ചെപ്പടി വിദ്യയാണ് വെട്ടിനിരത്തലെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം കുറ്റപ്പെടുത്തി.
ഭരണത്തിലേറിയാലും, പ്രതിപക്ഷത്തായാലും വി.എസ് പാര്‍ട്ടിക്ക് പലപ്പോഴും തലവേദനയായി. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍, വിഐപി വിവാദം, പിണറായി വിജയനെതിരായുള്ള ലാവ്‌ലിന്‍ കേസ്, ഇടമലയാര്‍ കേസ് തുടങ്ങി വി.എസിന്റെ പല നിയമ പോരാട്ടങ്ങളും, പ്രസ്താവനകളും പാര്‍ട്ടി നേതാക്കളെ തന്നെ പലപ്പോഴും പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെ പോലെ പുത്രവാത്സ്യലത്തില്‍ മുന്നിലായിരുന്നു അച്യുതാനന്ദനും. മക്കളുടെ ഉന്നതിക്കായി തന്റെ സ്ഥാനങ്ങള്‍ അച്യുതാനന്ദന്‍ ഉപയോഗിച്ചിരുന്നതായും പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.
വി. എസിന് എന്നും സ്വന്തം കാര്യത്തിലാണ് താല്‍പ്പര്യമെന്ന് വി.എസ് വിഭാഗക്കാര്‍ തന്നെ പലപ്പോഴായി ആരോപിച്ചിട്ടുമുണ്ട.് അവസാനകാലത്ത് വിശ്വസ്തരായ പലരും വി.എസിനെ കൈയൊഴിഞ്ഞു പിണറായി പക്ഷത്തേക്ക് ചെക്കേറി. പലപ്പോഴും വിഎസിനെ പിന്തുണച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ അവഗണന നേരിടുമ്പോള്‍ തങ്ങളോടൊപ്പം നില്‍ക്കുകയോ സഹായിക്കുകയോ ചെയ്തില്ലെന്ന ആക്ഷേപമായിരുന്നു പലര്‍ക്കും.















