ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്7 പരിശീലന വിമാനം തിങ്കളാഴ്ച ഉച്ചയ്‌ക്ക് ധാക്കയിലെ ഒരു സ്കൂളിൽ തകർന്നുവീണു. അപകടത്തിൽ 20 പേർ മരിച്ചതായിട്ടാണ് റിപ്പോർട്ട്. നൂറിലധികം പേർക്ക് പരിക്കേറ്റു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളാണ്.
അപകടത്തിൽപ്പെട്ട എഫ്-7 ബിജിഐ പരിശീലന വിമാനം ചൈനയിൽ നിർമ്മിച്ചതും ബംഗ്ലാദേശ് വ്യോമസേനയുടെ ഭാഗവുമായിരുന്നു. ഈ വിമാനം ധാക്കയിലെ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് കെട്ടിടത്തിലാണ് ഇടിച്ചത്. ഇതുവരെ സ്കൂൾ കാമ്പസിൽ തന്നെ 19 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പരിക്കേറ്റ 72 പേരെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ എട്ട് പേരുടെ നില വളരെ ഗുരുതരമാണ്. വിമാനത്തിന്റെ പൈലറ്റിനെ സൈനിക ആശുപത്രിയിലെ ഐസിയു വാർഡിൽ പ്രവേശിപ്പിച്ചു.
ഒന്ന് മുതൽ ഏഴ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ക്ലാസുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയതെന്ന് സ്കൂളിലെ ഒരു അധ്യാപകൻ പറഞ്ഞു. വിമാനം ഇടിച്ചയുടനെ ഒരു വലിയ സ്ഫോടനം ഉണ്ടാകുകയും കെട്ടിടത്തിന് തീ പിടിക്കുകയായിരുന്നു.
യുദ്ധവിമാനം തകർന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ബംഗ്ലാദേശ് ആർമി അംഗങ്ങളും അഗ്നിശമന സേനയുടെയും സിവിൽ ഡിഫൻസിന്റെയും എട്ട് വാഹനങ്ങളും സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
അതേ സമയം തകർന്ന എഫ്-7 വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമി പബ്ലിക് റിലേഷൻസ് ഓഫീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
















