കൊച്ചി: കൊല്ലം സ്വദേശിനിയായ യുവതിയെ ആലുവയിലെ ലോഡ്ജിൽ കാമുകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം കുണ്ടറ സ്വദേശിനിയെ അഖിലയാണ് ഇക്കഴിഞ്ഞ രാത്രിയിൽ കൊല്ലപ്പെട്ടത്. ഇവരുടെ കാമുകൻ നേര്യമംഗലം സ്വദേശി ബിനു ആണ് കൊലനടത്തിയത്. ആലുവ നഗരത്തിൽ തായിസ് ടെക്സ്റ്റൈൽസിന് എതിർവശം തോട്ടുംങ്കൽ ലോഡ്ജിൽ വെച്ചാണ് യുവതി കൊല്ലപ്പെട്ടത്.
മുപ്പത്തെട്ടുകാരിയായ അഖിലയും മുപ്പത്തഞ്ചുകാരനായ ബിനുവും തമ്മിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇരുവരും ഇതിനു മുമ്പും നിരവധി തവണ ഇതേ ലോഡ്ജിൽ മുറിയെടുത്ത് തങ്ങിയിട്ടുണ്ട്. എന്നാൽ, തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യമാണ് ബിനുവിനെ പ്രകോപിതനാക്കിയത് എന്നാണ് വിവരം.
മൊബൈൽ ടവർ മെയിൻറനൻസ് കമ്പനിയിലെ ഡ്രൈവറായിരുന്നു ബിനു. വാഴക്കുളത്തെ ഹോസ്റ്റലിൽ വാർഡനായി ജോലി ചെയ്തിരുന്ന അഖിലയുമായി പ്രണയത്തിലായതിന് പിന്നാലെ ഇരുവരും പലപ്പോഴും ഇതേ ലോഡ്ജിൽ തങ്ങിയിട്ടുണ്ട്. പലപ്പോഴും രണ്ട് ദിവസത്തോളം തങ്ങിയ ശേഷമായിരുന്നു ഇവർ റൂം വെക്കേറ്റ് ചെയ്തിരുന്നത്. ഇന്നലെ അഖിലയാണ് മുറി ബുക്ക് ചെയ്തത്. പണം അടച്ചതും യുവതിയായിരുന്നു എന്ന് ലോഡ്ജ് ജീവനക്കാരൻ പൊലീസിന് മൊഴി നൽകിയത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് ഇരുവരും ലോഡ്ജിലെത്തിയത്. റൂമിലെത്തിയതിന് പിന്നാലെ ബിനു മദ്യപിച്ചു. മദ്യപാനത്തിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് അഖില ആവശ്യപ്പെട്ടു. എന്നാൽ, അതിന് ബിനു തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് വാക്കുതർക്കമുണ്ടായതിന് പിന്നാലെയാണ് യുവതിയുടെ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയത്. ലോഡ്ജ് മുറിയുടെ ബാത്റൂമിനോട് ചേർന്നാണ് മൃതദേഹം കിടന്നിരുന്നത്.
പുലർച്ചെ പന്ത്രണ്ടരയോടെയാണ് കൊലപാതകം നടന്നത്. അഖില ബോധരഹിതയായി വീണതോടെ താൻ സുഹൃത്തിനെ വീഡിയോ കോൾ വിളിച്ചുവെന്ന് ബിനു പൊലീസിനോട് പറഞ്ഞു. വീഡിയോ കോളിൽ അഖില നിലത്തു കിടക്കുന്നത് കണ്ടു പരിഭ്രാന്തനായ സുഹൃത്ത് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോൾ ബിനുവും അർത്ഥബോധാവസ്ഥയിലായിരുന്നു.
ഇന്ന് രാവിലെയാണ് ആലുവാ നഗരത്തിലെ ലോഡ്ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തിയ വിവരം പുറത്ത് വരുന്നത്. ബിനു പൊലീസ് കസ്റ്റഡിയിലാണ്.
















