കേരളത്തിലെ ആരോഗ്യ മേഖല പ്രധാനമായും മൂന്ന് വിഭാഗങ്ങളായി പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങളുടെ ആരോഗ്യ പരിരക്ഷണത്തിനായി കേരള ഹെല്‍ത്ത് സര്‍വീസസ്, ഇന്‍ഷ്വര്‍ ചെയ്ത തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിപാലനത്തിനും ക്ഷേമത്തിനുമായി കേന്ദ്ര സര്‍ക്കാരിന്റെ കൂടി പങ്കാളിത്തമുള്ള ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, ഒപ്പം സ്വകാര്യമേഖലയും. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നീ മൂന്ന് വ്യത്യസ്ത ചികിത്സാ സമ്പ്രദായങ്ങളും ജനം പിന്തുടരുന്നു. കൂടാതെ ചില സ്വകാര്യ വ്യക്തികള്‍ നടത്തുന്ന യൂനാനിയും മര്‍മ്മ ചികിത്സാ രീതികളും നിലവിലുണ്ട്.
കേരളത്തിലെ ആരോഗ്യ മേഖല വളരെ കാര്യക്ഷമമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. മെഡിക്കല്‍ രംഗത്ത് ഇന്നുള്ളതു പോലെ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വികസിക്കാതിരുന്ന ഘട്ടത്തില്‍ പോലും പകര്‍ച്ച വ്യാധികളെ നേരിടുന്നതിലും കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച വിജയം കൈവരിച്ചിരുന്നു. മലയോരമേഖലയില്‍ ആയിരക്കണക്കിന് മനുഷ്യ ജീവന്‍ കവര്‍ന്നെടുത്ത മലേറിയയെ നേരിടാന്‍ മലേറിയ നിര്‍മാര്‍ജ്ജന പദ്ധതിയും മനുഷ്യരുടെ എക്കാലത്തെയും പേടിസ്വപ്‌നമായ വസൂരി എന്ന മാരക രോഗത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്ത വസൂരി നിര്‍മാര്‍ജ്ജന യജ്ഞവും നമ്മുടെ ആരോഗ്യമേഖലയുടെ എടുത്തു പറയേണ്ട നേട്ടങ്ങളാണ്. ഈ വിജയമാണ് കേരള മോഡലിന്
ആധാരമായ മുഖ്യഘടകം.
രാജഭരണകാലത്ത് പൊതുജനാരോഗ്യ മേഖല കൈവരിച്ച നേട്ടങ്ങള്‍ പോലും ഇന്ന് ഇല്ലാതായിരിക്കുന്നു. കേരളം മാറിമാറി ഭരിച്ച കോണ്‍ഗ്രസ-്കമ്മ്യൂണിസ്റ്റ് മുന്നണികള്‍ക്ക് ഈ തകര്‍ച്ചയുടെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കാനാവില്ല. നമ്മുടെ പൊതുജനാരോഗ്യമേഖല ഭരിക്കുന്നതും നിയന്ത്രിക്കുന്നതും സ്വകാര്യ മരുന്ന് ഉല്‍പാദന കമ്പനികളും പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍മാരും അവരെ പിന്‍പറ്റുന്ന ഉന്നത ഉദ്യോഗസ്ഥന്മാരുമാണ്. മെഡിസിന്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റിന് വാഹനം വാങ്ങല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പാഴ് വസ്തുക്കളുടേയും വാഹനങ്ങളുടേയും ലേലം തുടങ്ങിയവയ്‌ക്കെല്ലാം കമ്മിഷന്‍ വ്യവസ്ഥയാണ് നിലവിലുള്ളത്. വകുപ്പുമന്ത്രി മുതല്‍ പ്യൂണ്‍ വരെയുള്ളവരുടെ ബെനാമി അക്കൗണ്ടുകളില്‍ എത്തിച്ചേരും. മരുന്നുകള്‍ വാങ്ങാന്‍ സബോര്‍ഡിനേറ്റ് സ്ഥാപനങ്ങളില്‍ നിന്നാവശ്യമായ ഇന്‍ഡന്റ് സ്വീകരിക്കുമെങ്കിലും ഇതനുസരിച്ചല്ല പര്‍ച്ചേഴ്‌സ്. സ്വകാര്യ മരുന്നു കമ്പനികളുടെ താല്‍പര്യമനുസരിച്ചാണ്. അതിനാ
ല്‍ സ്ലോ മൂവിങ് ഡ്രഗ്‌സുകളുടെ വ്യാപ്തി വര്‍ദ്ധിക്കുന്നു. ഗുണമേന്മ കുറഞ്ഞ മരുന്നുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ വാങ്ങുന്നത്. മരുന്നിന്റെ ഗുണനിലവാരം പരിശോധിച്ചു റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പ്രസ്തുത മെഡിസിന്‍ രോഗികള്‍ ഉപയോഗിച്ചു കഴിഞ്ഞിരിക്കും.
ആശുപത്രിയിലേക്കുള്ള റോഡുകളുടെയും ആശുപത്രി കെട്ടിടങ്ങളുടെയും ക്വാര്‍ട്ടേഴ്‌സുകളുടേയും മതിലുകളുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ പൊട്ടിപ്പൊളിഞ്ഞു തകര്‍ന്നുപോകുന്നു. വന്‍ തുക ചെലവഴിച്ചു നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സുകള്‍ ആള്‍ താമസമില്ലാതെ നശിച്ചു പോകുന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറി സ്വന്തമാക്കിയ സംഭവങ്ങളും വിരളമല്ല.
സമയാസമയങ്ങളില്‍ പരിപാലിക്കാത്തതിനാല്‍ വാഹനങ്ങളും വിലപിടിപ്പുള്ള പല ആധുനിക ഉപകരണങ്ങളും ഉപയോഗ ശൂന്യമാകുന്നു. ആശുപത്രികളില്‍ കൃത്യമായി ഓഡിറ്റിങ് നടക്കുന്നില്ല. ഓഡിറ്റ് റിപ്പോര്‍ട്ടിന് കാര്യക്ഷമമായ ഫോളോ അപ്പ് നടക്കാറില്ല. ഇതുമൂലം അഴിമതി വ്യാപകമാകുന്നു.
രാജഭരണകാലം മുതല്‍ നടന്നുപോന്ന സര്‍ക്കാര്‍ ധര്‍മ്മാശുപത്രികള്‍ക്ക് പകരം സാധാരണക്കാര്‍ക്ക് അപ്രാപ്യമായ സ്വകാര്യമേഖലയാണ് വളര്‍ന്ന് പന്തലിക്കുന്നത്. കൂണ്‍ പോലെ മുളച്ചു പൊന്തുന്ന ഈ സ്വകാര്യമേഖലയ്‌ക്കുവേണ്ടിയാണ് കേരളത്തില്‍ മാറിമാറിവരുന്ന ഇടതു- വലത് സര്‍ക്കാരുകള്‍ പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കുന്നത്. സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നോ ഡോക്ടര്‍മാരുടെ സേവനമോ പരിശോധനാ സംവിധാനങ്ങളോ ലഭ്യമല്ലാതിരിക്കെ, കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും മറ്റു സഹമന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളിലും മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങളിലും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സുഖചികിത്സയ്‌ക്കായി പറക്കുന്നു എന്നതാണ് വിരോധാഭാസം.
(ബിജെപി സംസ്ഥാന സമിതിയംഗമാണ് ലേഖകന്‍)
















