തിരുവനന്തപുരം: സെനറ്റ് ഹാളില്‍ നടന്ന അടിയന്തരാവസ്ഥ ദിനാചരണത്തിനിടെ ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ചവരുത്താന്‍ ഗൂഢാലോചന നടത്തിയതിന് കേരള സര്‍വകലാശാലയിലെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും അന്ന് ചുമതലയിലുണ്ടായിരുന്ന രജിസ്ട്രാര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. സസ്‌പെന്‍ഷനിലുള്ള രജസിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ഷിജുഖാന്‍, അഡ്വ. മുരളീധരന്‍ പിള്ള, ഡോ. നബീസ്. എസ്. എന്നിവര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കിയത്. അടിയന്തരാവസ്ഥയുടെ ഇരകളായ ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, രാധാകൃഷ്ണന്‍ നായര്‍. ജി എന്നിവരാണ് പരാതിക്കാര്‍.
ജൂണ്‍ 25ന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന അടിയന്തരാവസ്ഥ ദിനാചരണത്തില്‍ ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങ് അലങ്കോലമാക്കാനും ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ച വരുത്താനും ഇടത്‌സിന്‍ഡിക്കേറ്റ് അംഗങ്ങളും അനില്‍കുമാറും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പരാതിയില്‍ പറയുന്നു. കലാപാഹ്വാനം, സാമൂഹിക സ്പര്‍ദ്ധ ഉണ്ടാക്കല്‍, ദേശവിരുദ്ധ പെരുമാറ്റം എന്നിവ നടത്തി. ഗവര്‍ണറെ അപമാനിക്കാനും അദ്ദേഹത്തിന്റെ സുരക്ഷ അട്ടിമറിക്കാനും സംയോജിതമായി ആസൂത്രിത നീക്കം നടത്തി.
സെക്യൂരിറ്റി ക്രമീകരണങ്ങളും ഗവര്‍ണറുടെ സുരക്ഷാ പ്രോട്ടോകോളും പാലിച്ച് പരിപാടി ആരംഭിക്കാനിരിക്കെ കേരള സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ യാതൊരു പ്രകോപനവുമില്ലാതെ സെനറ്റ് ഹാളില്‍ എത്തി ഭാരത മാതാവിന്റെ ചിത്രത്തിനെതിരെ കടുത്ത വിരോധം പ്രകടിപ്പിച്ചു. സംസ്ഥാന ഭരണഘടനാ തലവനെ അപമാനിക്കണമെന്നും ഭീഷണിപ്പെടുത്തണമെന്നും വേണമെങ്കില്‍ അപായപ്പെടുത്തണമെന്നുമുള്ള ലക്ഷ്യം വച്ച് അനില്‍കുമാറും സിന്‍ഡിക്കേറ്റ് അംഗങ്ങളും ഗൂഢാലോചന നടത്തി. ഇതിന് ദൃക്‌സാക്ഷികളുണ്ട്. ഗവര്‍ണര്‍ വേദിയില്‍ എത്തിയശേഷം സെനറ്റ് ഹാളിന് അനുമതി നിഷേധിച്ചു. വിദ്യാര്‍ത്ഥികളെ വിളിച്ചുകൂട്ടി സംഘര്‍ഷം സൃഷ്ടിക്കാനും ഗൂഢാലോചന നടത്തി. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രക്ഷോഭകാരികളെ ഒന്നിപ്പിക്കാന്‍ ഭാരതമാതാവിന്റെ ചിത്രം മതചിഹ്നമാണെന്ന് പറഞ്ഞ് പത്രസമ്മേളനത്തിലൂടെ ആഹ്വാനം നടത്തി. പിന്നാലെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘം സര്‍വകലാശാലയക്ക് മുന്നില്‍ സംഘടിച്ചു.
സെനറ്റ് ഹാളിലേക്ക് അപകീര്‍ത്തിപരമായ മുദ്രാവാക്യവും കരിങ്കൊടിയുമായി ചിലര്‍ പാഞ്ഞ് കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കൈയേറ്റം ചെയ്യാനും ശ്രമം ഉണ്ടായി. ഇതെല്ലാം ദേശവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമായാണ് നടന്നത്. ഭാരതത്തിന്റെ ദേശീയതയേയും ദേശസ്‌നേഹത്തേയും പ്രതിനിധീകരിക്കുന്ന ദേശീയ പ്രതീകമായ ഭാരതാംബയെ അപമാനിക്കുക വഴി ദേശീയതയിലും ദേശസ്‌നേഹത്തിലും വിശ്വാസമുള്ള ജനവിഭാഗങ്ങളെ അവഹേളിച്ചു. അത് വഴി ജനങ്ങള്‍ക്ക് ഇടയിലുള്ള പൊതുശാന്തിയെയും ഐക്യത്തേയും വഷളാക്കി. അവര്‍ക്കിടയില്‍ ശത്രുതയും വൈരവും വിഭാഗീയതയും വളര്‍ത്തുന്ന രീതിയില്‍ പെരുമാറിയെന്നും പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
















