കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുൻ അവസാനമായി വിളന്തറയിലെ വീട്ടിലെത്തി. വിദേശത്തായിരുന്ന മിഥുന്റെ അമ്മ സുജ ഉച്ചയോടെ വീട്ടിലെത്തി. ഉള്ളുലഞ്ഞ്, നെഞ്ചുപൊട്ടി അലറിക്കരയുന്ന അമ്മയെ ആശ്വസിപ്പിക്കാനാവാതെ ഉറ്റവർ. പ്രതികൂല കാലാവസ്ഥയിലും ആയിരങ്ങളാണ് മിഥുന്റെ വീട്ടിലേക്കെത്തുന്നത്.
ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയ സുജയെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. അതിവൈകാരികമായ രംഗങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു. സുജയുമായുള്ള വാഹനം പോലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് എത്തുകയായിരുന്നു. കുവൈറ്റിൽ ജോലിചെയ്തിരുന്ന വീട്ടിലെ അംഗങ്ങൾക്കൊപ്പം തുർക്കിയിൽ വിനോദയാത്രയ്‌ക്ക് ഒപ്പം പോയ സമയത്താണ് മകന്റെ അപ്രതീക്ഷിത വിയോഗം അറിയുന്നത്.
താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആദ്യം സ്കൂളിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരുമുൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് വിങ്ങിപ്പൊട്ടി മിഥുന് ആദരാജ്ഞലി അർപ്പിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ തിരികെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്.
വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലായിരിക്കും മിഥുന്റെ സംസ്കാര ചടങ്ങുകൾ നടക്കുക.
















