ന്യൂദല്‍ഹി: ഇന്ത്യയില്‍ ആപ്പിള്‍ ഐ ഫോണിന്റെ പുതിയ മോഡലായ ഐ ഫോണ്‍ 17ന്റെ നിര്‍മ്മാൺ തകൃതിയായി നടക്കുകയാണ്. ഫോക്സ് കോണ്‍, ടാറ്റ എന്നീ കമ്പനികളിലാണ് ആപ്പിള്‍ ഐ ഫോണ്‍ 17 അസംബ്ലിങ് നടക്കുന്നത്. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഐ ഫോണുകളുടെ കാര്യത്തില്‍ ചൈനയെ ഒഴിവാക്കി ഇന്ത്യയില്‍ നിര്‍മ്മിച്ച ഐ ഫോണുകള്‍ മാത്രമാക്കി ആപ്പിള്‍ കമ്പനി ചുരുക്കിയിരുന്നു. ഇന്ത്യയില്‍ ഐ ഫോണ്‍ ഉല്‍പാദനം 2024-25ലെ 3.5-4 കോടി ഫോണുകളില്‍ നിന്നും 2025-26ല്‍ ആറ് കോടി ഫോണുകളാക്കി ഉയര്‍ത്താന്‍ പോവുകയാണ് ആപ്പിള്‍.
ഇതോടെ വിറളി പൂണ്ട ചൈന ഏത് വിധേനെയും ഇന്ത്യയിലെ ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനത്തിന് വേഗം കുറയ്‌ക്കാന്‍ ആവുന്ന പണികള്‍ ചെയ്യുകയാണ്. ഏറ്റവും പുതിയ ആപ്പിള്‍ ഐ ഫോണ്‍ 17ന്റെ നിര്‍മ്മാണം കുറയ്‌ക്കാന്‍ ഇന്ത്യയിലെ ഫോക്സ് കോണ്‍ പ്ലാന്‍റില്‍ നിന്നും 300 അതിവിദഗ്ധ എഞ്ചിനീയര്‍മാരെ ചൈന തിരിച്ചുവിളിച്ചിരുന്നു. തായ് വാന്‍ കമ്പനിയായ ഫോക്സ് കോണ്‍ ആണ് ആപ്പിള്‍ ഐ ഫോണിന്റെ ഏറ്റവും വലിയ ഉല്‍പാദകര്‍ . ഇവരുടെ ഫാക്ടറികള്‍ അധികവും ചൈനയിലാണ്. ഫോക്സ് കോണിന്റെ മുഖ്യവരുമാനം ചൈന വഴിയാണ്. അതിനാല്‍ തായ് വാന്‍ കമ്പനിയാണെങ്കിലും ചൈന പറഞ്ഞത് കേട്ടേ മതിയാവൂ. അതുകൊണ്ടാണ് ചൈനയുടെ നിര്‍ദേശപ്രകാരം 300 വിദഗ്ധ ചൈനീസ് എഞ്ചിനീയര്‍മാരെ ഫോക്സ് കോണ്‍ ഇന്ത്യയിലെ ഫാക്ടറിയില്‍ നിന്നും ചൈനയിലെ ഫാക്ടറിയിലേക്ക് മടക്കി അയച്ചത്. ഈ എഞ്ചിനീയര്‍മാര‍് ഉല്‍പാദനത്തിന്റെ നിര്‍ണ്ണായക സ്റ്റേജുകള്‍ നിയന്ത്രിക്കുന്നവരും ക്വാളിറ്റി കണ്‍ട്രോള്‍ രംഗത്തുള്ളവരുമാണ്. പൊടുന്നനെയുള്ള ഇവരുടെ അസാന്നിധ്യം പ്രശ്നമാണ്. ആപ്പിള്‍ കമ്പനി അവരുടെ ഐ ഫോണ്‍ ഉല്‍പാദനം ചൈനയ്‌ക്ക് പുറത്ത് മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതില്‍ ചൈന കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഫോക്സ് കോണ്‍ ചെയര്‍മാന്‍ യങ് ലിയു ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി അടുത്ത് സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണെങ്കിലും ചൈനയുടെ സമ്മര്‍ദ്ദത്തിന് മുന്‍പില്‍ നിസ്സഹായനാണ്.
പക്ഷെ ഇക്കാര്യത്തില്‍ വേണ്ടത് ആപ്പിള്‍ ചെയ്തുകൊള്ളും എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഈ സംഭവവികാസങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഉല്‍പാദനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഉത്തേജന പാക്കേജ് സ്വീകരിക്കുന്ന പദ്ധതിയാണ് ഫോക്സ് കോണിന്റെ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണ പദ്ധതി.
ടാറ്റയും ആപ്പിള്‍ ഐ ഫോണ്‍ അസംബ്ലിങ്ങിന്റെ കാര്യത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്. ഉല്‍പാദനം വര്‍ധിപ്പിക്കാന‍് അധികമായ അടിസ്ഥാന സൗകര്യവികസനങ്ങളും ടാറ്റ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണത്തിനുള്ള നിര്‍ണ്ണായക ഭാഗങ്ങള്‍ ശേഖരിക്കുന്നതിനുള്ള തടസ്സങ്ങള്‍ ടാറ്റയും ഫോക്സ് കോണും ഏതാണ്ട് മറികടന്നിട്ടുണ്ട്. 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച 2200 കോടി ഡോളറിന്റെ (1.89 ലക്ഷം കോടി രൂപ) ഐ ഫോണുകളാണ് ആപ്പിള്‍ ഐ ഫോണ്‍ വിദേശത്തേക്ക് കയറ്റി അയച്ചത്.
















