ന്യൂദൽഹി : ദൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിന്റെ കാലത്ത് നടന്ന മൂന്ന് വ്യത്യസ്ത അഴിമതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ രജിസ്റ്റർ ചെയ്തു. ആശുപത്രി നിർമ്മാണം, സിസിടിവി, ഷെൽട്ടർ ഹോം അഴിമതികളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആം ആദ്മി പാർട്ടിയിലെ വലിയ നേതാക്കൾക്ക് ചോദ്യം ചെയ്യലിനായി ഇഡി ഉടൻ സമൻസ് അയയ്‌ക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ പുറത്ത് വിടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. .
ആശുപത്രി നിർമ്മാണ അഴിമതി (5,590 കോടി)
ഈ കേസിൽ മുൻ ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്റെയും സത്യേന്ദ്ര ജെയിനിന്റെയും പങ്ക് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 2018-19 ൽ ദൽഹി സർക്കാർ 24 ആശുപത്രി പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നു. ഐസിയു ആശുപത്രി 6 മാസത്തിനുള്ളിൽ നിർമ്മിക്കേണ്ടതായിരുന്നു. എന്നാൽ മൂന്ന് വർഷത്തിനുശേഷവും പണി അപൂർണ്ണമാണ്. 800 കോടി ചെലവഴിച്ചിട്ടും 50 ശതമാനം ജോലികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ. പിന്നീട്
എൽഎൻജെപി ആശുപത്രിയുടെ ചെലവ് 488 കോടിയിൽ നിന്ന് 1,135 കോടി രൂപയായി ഉയരുകയും ചെയ്തു. പലയിടത്തും അനുമതിയില്ലാതെയുള്ള നിർമ്മാണം, കരാറുകാരുടെ പങ്ക് എന്നിവ സംശയാസ്പദമാണ്. 2016 മുതൽ HIMS സിസ്റ്റം തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ട്. ഇത് മനഃപൂർവം നീട്ടിവെക്കുന്നതായിട്ടാണ് മറ്റൊരു ആരോപണമുള്ളത്.
സിസിടിവി അഴിമതി (571 കോടി)
2019 ൽ ദൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലായി 1.4 ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതി ആരംഭിച്ചു. ബിഇഎല്ലിന് കരാർ ലഭിച്ചു, പക്ഷേ കൃത്യസമയത്ത് പണി പൂർത്തിയാക്കിയില്ല. ബിഇഎല്ലിന് 17 കോടി പിഴ ചുമത്തി പക്ഷേ പിന്നീട് ഒരു കാരണവുമില്ലാതെ അത് ഒഴിവാക്കി. പകരമായി സത്യേന്ദ്ര ജെയിനിന് കരാറുകാർ വഴി 7 കോടി കൈക്കൂലി നൽകിയതായിട്ടാണ് ആരോപണമുള്ളത്.
ദൽഹി അർബൻ ഷെൽട്ടർ ബോർഡ് അഴിമതി (207 കോടി)
ദൽഹി അർബൻ ഷെൽട്ടർ ബോർഡുമായി (DUSIB) ബന്ധപ്പെട്ട നിരവധി അഴിമതികൾ പുറത്തുവന്നിട്ടുണ്ട്. വ്യാജ എഫ്‌ഡിആറിലൂടെ 207 കോടിയുടെ തട്ടിപ്പ്, പട്ടേൽ നഗറിൽ 15 ലക്ഷം രൂപയുടെ റോഡ് അഴിമതി, ലോക്ക്ഡൗൺ സമയത്ത് കാണിച്ച വ്യാജ പേപ്പറുകളും ജോലിയും, 250 കോടി രൂപയുടെ ഷെൽട്ടർ ഹോം കുംഭകോണം, മരിച്ച തൊഴിലാളികളുടെ പേരിൽ ശമ്പളം, കമ്മീഷനായി രാഷ്‌ട്രീയക്കാർക്ക് പണം അയച്ചതായി ആരോപണം തുടങ്ങിയ വിഷയങ്ങളാണ് ഈ കേസിൽ ഉൾപ്പെടുന്നത്.
അതേ സമയം പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് ഈ കേസുകളെല്ലാം സിബിഐയും എസിബിയും അന്വേഷിക്കുന്നുണ്ട്. അവരുടെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. താമസിയാതെ ആം ആദ്മി പാർട്ടി നേതാക്കളെ ചോദ്യം ചെയ്യുകയും റെയ്ഡുകൾ നടത്തുകയും ചെയ്തേക്കാമെന്നാണ് റിപ്പോർട്ടുകൾ.
















