കൊല്ലം : എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതില്‍ സി പി എം നിയന്ത്രണത്തിലുളള തേവലക്കര ബോയ്സ് ഹൈസ്‌കൂള്‍ മാനേജ്മന്റിന് പുറമെ തേവലക്കര വൈദ്യുതി സെക്ഷന്‍ ഓഫീസിനും ഉത്തരവാദിത്തമുണ്ട്.മേയ് 31ന് വിരമിച്ച സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വൈദ്യുതിലൈന്‍ മാറ്റിസ്ഥാപിക്കാന്‍ അപേക്ഷ നല്‍കിയിരുന്നതായി സ്‌കൂള്‍ മാനേജ്മെന്റ് ഇപ്പോള്‍ അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറും വ്യക്തമായ നിര്‍ദ്ദേശങ്ങളും നിലനില്‍ക്കെ, അതെല്ലാം പുല്ലുവിലയ്‌ക്കെടുത്താണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചത്.സ്‌കൂളിന് ഈ വര്‍ഷവും ഫിറ്റിനസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നാണ് സ്‌കൂള്‍ മാനേജര്‍ പറഞ്ഞത്. ഇതിനര്‍ത്ഥം ഭരണസ്വാധീനം മൂലം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചു എന്നാണ്.
സ്‌കൂളില്‍ അനധികൃതമായി നിര്‍മിച്ച ഇരുമ്പ് ഷീറ്റ് മേഞ്ഞ ഷെഡിനുമുകളിലാണ് കളിച്ചപ്പോള്‍ വീണ ചെരിപ്പ് എടുക്കുന്നതിനായി മിഥുന്‍ കയറിയത്. അപകടകരമായ രീതിയില്‍ അത്രത്തോളം താഴ്ന്നാണ് ഈ തകരഷീറ്റുള്ളത്. ഇതിനുമുകളിലൂടെയാണ് നാല് വൈദ്യുതി ലൈനുകള്‍ വലിച്ചിട്ടുള്ളത്. ഈ അപകടാവസ്ഥ കാലങ്ങളായി സമീപവാസികളും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ഭരണകക്ഷിയായ സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്മെന്റ് ഈ ആവശ്യത്തിന് പുല്ലുവിലയാണ് കല്‍പിച്ചത്.
സാധാരണഗതിയില്‍ വൈദ്യുതിബോര്‍ഡില്‍ അപേക്ഷ നല്‍കിയാല്‍ ആ അപേക്ഷ പരിഗണിക്കുന്നതിന് എസ്റ്റിമേറ്റ് എടുത്ത് തുക അടയ്‌ക്കണം. സ്‌കൂള്‍ മാനേജ്മെന്റ് കഴിഞ്ഞദിവസം വരെ ഈ പണം വൈദ്യുതി ബോര്‍ഡില്‍ അടച്ചിട്ടില്ല എന്നതാണ് വാസ്തവം. ബോര്‍ഡും ഇക്കാര്യം മറച്ചുവച്ചു. സ്‌കൂള്‍ മാനേജ്മെന്റിനൊപ്പം വൈദ്യുതി വകുപ്പും ഇതില്‍ കടുത്ത അനാസ്ഥയാണ് കാട്ടിയതെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.
















