രാമായണ മാസം പിറന്നു. ശ്രീരാമ നാമസങ്കീര്‍ത്തനത്തോടെ രാമായണ കാവ്യം വീടുകളിലും ക്ഷേത്രങ്ങളിലും പാരായണം ചെയ്യുന്ന ദിനങ്ങള്‍. കാറൊഴിയാത്ത കര്‍ക്കടക നാളുകളില്‍ തിരിമുറിയാതെ മഴ പെയ്യുന്ന കാലത്തെ പഞ്ഞമാസമെന്ന് പഴിച്ച് കഴിയുന്നതിന് പകരം രാമായണകാവ്യം കമ്പോട് കമ്പ് പാടിയാണ് മലയാളി ദുരിതത്തെ അതിജീവിച്ചത്. ഏത് നാട്ടുമ്പുറങ്ങളിലും കേള്‍ക്കാമായിരുന്നു രാമായണ ശീലുകള്‍. ഭേദഭാവനയില്ലാതെ മലയാളി സമൂഹം രാമായണ പാരായണത്തില്‍ മുഴുകി. രാമകഥകള്‍ മുത്തശ്ശിമാര്‍ അടുത്ത തലമുറകളിലേക്ക് പകര്‍ന്നു നല്‍കി. രാമനാരെന്നും രാവണനാരെന്നും തിരിച്ചറിഞ്ഞ തലമുറയ്‌ക്ക് ധര്‍മ്മാധര്‍മ്മ വിവേചനമുണ്ടായി.
എന്നാല്‍ രാമായണം ചുട്ടുകരിക്കണമെന്നും ക്ഷേത്രങ്ങള്‍ തകര്‍ത്ത് കപ്പവെക്കണമെന്നുമുള്ള ആഹ്വാനങ്ങള്‍ ഇതേ പരശുരാമ ക്ഷേത്രത്തില്‍ ഉയര്‍ന്നു. രാമനല്ല രാവണനാണ് ആദര്‍ശപുരുഷനെന്ന പുതിയ പാഠഭേദങ്ങള്‍ പിറന്നു. ജാതി കൊണ്ടകന്നും അകറ്റിയും തമ്മിലടിച്ചും വേറിട്ട ജനത രാമായണത്തെ മറന്നു. ഭ്രാന്താലയമെന്ന വിശേഷണമാണ് പകരം നാടിന് ലഭിച്ചത്. ‘ജാതി നാശത്തുക്ക്’ എന്ന വിപ്ലവകരമായ മുദ്രാവാക്യത്തിന്റെ മറവില്‍ ‘സര്‍വ്വനാശത്തുക്ക്’ എന്ന നിഷേധഭാവം ഒളിച്ചു കടത്തപ്പെട്ടു. എന്നാല്‍ ഏറെക്കാലമുണ്ടായില്ല ഈ ഇരുട്ട്. വെളിച്ചത്തിലേക്ക് സമൂഹം നയിക്കപ്പെട്ടു.
രാമായണവും ഇതിഹാസങ്ങളും പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ അതിജീവിക്കാനുള്ള വെളിച്ചമായി മാറി. ആചാര്യന്മാരും ഗുരുക്കന്മാരും നവോത്ഥാന നായകരായി മാറി. അതിന്റെ തുടര്‍ച്ചയിലാണ് വീണ്ടും രാമായണ മാസം പിറന്നത്. ഹിന്ദുക്കള്‍ നാമൊന്നാണേ എന്ന ഗീതവുമായി നടന്ന വിശാലഹിന്ദുസമ്മേളനത്തിന്റെ തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് രാമായണമാസാചരണത്തിന് ആഹ്വാനമുണ്ടായത്. 1982 ജൂണ്‍ 6 ന് എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ ഹാളില്‍ ചേര്‍ന്ന യോഗതീരുമാനം കേരളം ഏറ്റെടുക്കുകയായിരുന്നു. പതിവുപോലെ ഇടതുപക്ഷം രാമായണ മാസാചരണത്തെ എതിര്‍ത്തു കൊണ്ട് രംഗത്തുവന്നെങ്കിലും രാമായണ മുഖരിതമായി കേരളം ആ എതിര്‍പ്പിനെ ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞു.
രാമായണം നാടിനെ ഒന്നിപ്പിക്കുന്ന സാംസ്‌കാരിക സ്രോതസ്സാണ്. അത് വൈവിധ്യങ്ങളെ അംഗീകരിക്കുന്നു. വാല്മീകീരാമായണത്തെ ആധാരമാക്കി പിറന്നു വീണത് എത്രയെത്ര രാമായണങ്ങള്‍. അടിസ്ഥാന മൂല്യങ്ങളെ തള്ളിക്കളയാതെ പുതിയ പുതിയ രാമായണങ്ങള്‍. ആരും ആരുടെയും കൈ വെട്ടിയില്ല. ദേവനിന്ദാ ഭയമില്ലാതെ സര്‍ഗ്ഗാവിഷ്‌കാരങ്ങളുണ്ടായി. രാമായണ കഥ അനേകം എഴുത്തുകാരുടെ അവലംബമായി. പല രാമായണങ്ങള്‍ പല കാലത്തിന്റെ ആവശ്യങ്ങളായി പിറന്നു വീണു. ഓരോന്നിനും ഓരോ ജന്മ ദൗത്യമുണ്ടായി. കഥാ വ്യതിയാനങ്ങള്‍ ഉണ്ടായപ്പോഴും ആരും ഗ്രന്ഥങ്ങള്‍ ചുട്ടുകരിച്ചില്ല. ആദികവിയുടെ അത്യുത്തമനായ മാതൃകാ മനുഷ്യന്‍ അദ്ധ്യാത്മ രാമായണത്തില്‍ അവതാര പുരുഷനായി. ഭാഷാരാമായണങ്ങള്‍ നിരവധിയുണ്ടായി. ഓരോ നാട്ടിലുമുണ്ടായി സീതത്തോടുകളും രാമപു
രങ്ങളും.
രാമനും സീതയും എന്റെതെന്റേതാണെന്ന ബോധം ഓരോ ഭാരതീയനിലുമുണ്ടായി. രാഷ്‌ട്രത്തെ ഒന്നിപ്പിക്കുന്ന മഹാകാവ്യമായി രാമായണം കാലത്തെ അതിജീവിച്ചു നിലനില്‍ക്കുന്നു.
അധികാര ബലത്തിന്റ മുഷ്‌കുകൊണ്ടോ ഏതെങ്കിലും മന്ത്രിയുടെ ഉത്തരവ് വഴിയോ അല്ല രാമായണ മാസം കേരളം ഏറ്റെടുത്തത്. നാടിന്റെ ആത്മാവിനെ ഉള്‍ക്കൊണ്ട നേതൃത്വം അതിനെ യഥാകാലം അവതരിപ്പിക്കുകയായിരുന്നു. നാട് അത് ഭക്തിപൂര്‍വ്വം ഏറ്റെടുത്തു. അറിവിനെയും വിജ്ഞാനത്തെയും ആദരിക്കുന്ന ഗുരുപൂജ അതിന്റെ മറ്റൊരാവിഷ്‌കാരമാണ്. രാഷ്‌ട്രീയ കുതന്ത്രങ്ങളും സ്വാര്‍ത്ഥ രാഷ്‌ട്രീയവും മാത്രം മനസ്സിലാകുന്നവര്‍ക്ക് ഗുരുവിന്റെ മഹത്വം മനസിലാകണമെന്നില്ല. എന്നാല്‍ രാമായണ മാസത്തെ എതിര്‍ത്ത പൂര്‍വ്വികരുടെ ഗതിയെന്തായെന്നെങ്കിലും അവര്‍ ഓര്‍ത്തെടുക്കേണ്ടേ. ആധ്യാത്മികതയുടെ ആഴവും അര്‍ത്ഥവും മനസ്സിലാക്കാത്തവര്‍ക്ക് അറിവിന്റെ വെളിച്ചമുണ്ടാവില്ല. ഇത്തരം രാക്ഷസീയതയുടെ ശക്തികള്‍ക്ക് രാമായണ മാസം വെളിച്ചം നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കാം.















