കൊല്ലം: ശാസ്താംകോട്ട തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മിഥുൻ കെട്ടിടത്തിന് മുകളിലേക്ക് കയറുന്നതും, തെന്നിവീഴാൻ പോകുന്ന സമയത്ത് വൈദ്യുത കമ്പിയിൽ പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്നാണ് ഷോക്കേൽക്കുന്നത്. കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയതായിരുന്നു മിഥുൻ.
ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് സൈക്കിൾ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നിര്‍മ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്കാണ് ചെരുപ്പ് വീണത്. ഇത് എടുക്കാനായി കയറിയതായിരുന്നു മിഥുൻ.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും റിപ്പോര്‍ട്ട് തേടി. മിഥുന്റെ മരണത്തെ തുടർന്ന് സ്കൂളിൽ നാട്ടുകാരും രക്ഷിതാക്കളും തടിച്ചുകൂടി നാട്ടുകാർ, പ്രതിഷേധവുമായി കോൺഗ്രസ്, ബിജെപി പ്രവർത്തകർ രംഗത്തെത്തി.
















