കൊല്ലം: അധികൃതരുടെ അനാസ്ഥ ഒരു ബിഞ്ചു ബാലന്റെ ജീവനെടുത്തു. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയ പതിമൂന്നുകാരൻ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചത് ഇന്ന് രാവിലെ ഒമ്പതരയോടെ. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനാണ് മരിച്ചത്. സ്‌കൂളിന് മുകളില്‍ കൂടി വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാര്‍ ആരോപിച്ചു.
സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കാൻ നിരവധി തവണ സ്കൂൾ അധികൃതരും രക്ഷിതാക്കളും കെ എസ് ഇ ബിയോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ കെ എസ് ഇ ബിക്ക് വീഴ്ച പറ്റിയെന്ന് കോവൂർ കുഞ്ഞുമോൻ എം എൽ എ പറഞ്ഞു. എന്നാൽ സ്കൂൾ മാനേജുമെൻ്റ് ഇത്തരത്തിലൊരു അപേക്ഷ തന്നിരുന്നില്ലെന്നാണ് കെ എസ് ഇ ബി പറയുന്നത്.
രാവിലെ കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നാണ് ലൈന്‍ കമ്പി പോകുന്നത്. കയറുന്നതിനിടെയില്‍ കുട്ടി വീഴാൻ പോവുകയും രക്ഷയ്‌ക്കായി വൈദ്യുതി കമ്പിയിൽ കയറിപിടിക്കുകയുമായിരുന്നു. ഷോക്കേറ്റ് ഉടനടി കുട്ടി മരിക്കുകയുമായിരുന്നു.
എന്നാല്‍ ലൈന്‍ കമ്പി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ അപകടകരമായ രീതിയില്‍ സ്പര്‍ശിച്ചിരുന്നത് മുന്‍പ് തന്നെ സ്‌കൂള്‍ അധികൃതരുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. വൈദ്യുതി വകുപ്പ് മന്ത്രി സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
















