കറാച്ചി : പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നത് ഒരു പുതിയ കാര്യമല്ല. പാകിസ്ഥാനിൽ താമസിക്കുന്ന ഹിന്ദു സമൂഹത്തിലെ ജനങ്ങൾ പതിറ്റാണ്ടുകളായി പീഡനം നേരിടുന്നുണ്ട്. ഇപ്പോൾ സിന്ധ് പ്രവിശ്യയിൽ നിന്ന് ഹിന്ദുക്കൾക്കെതിരായ അടിച്ചമർത്തലിന്റെ മറ്റൊരു ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് നഗരത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പിന്നീട് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് മുസ്ലീം പുരുഷന്മാരുമായി വിവാഹം കഴിപ്പിച്ചു. ഇതെ തുടർന്ന് ന്യൂനപക്ഷ ഹിന്ദു സമുദായത്തിലെ ആളുകൾ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.
ഇതെ തുടർന്ന് ഇരകളുടെ കുടുംബങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ജൂലൈ 13 ന് സിന്ധ് പ്രവിശ്യയിലെ സംഘർ ജില്ലയിൽ നിന്ന് ഹിന്ദു സമുദായത്തിലെ മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഇതിനുശേഷം അവരെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റുകയും മുസ്ലീം പുരുഷന്മാരുമായി വിവാഹം കഴിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ ബുധനാഴ്ച മൂന്ന് പെൺകുട്ടികളും സിന്ധ് ഹൈക്കോടതിയുടെ ഹൈദരാബാദ് ബെഞ്ചിന് മുന്നിൽ ഹാജരായി. തങ്ങൾ സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ച് മുസ്ലീം യുവാക്കളെ വിവാഹം കഴിച്ചതായി സമ്മതിച്ചു. അതേ സമയം ഇവരെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
തുടർന്ന് സംഭവത്തെക്കുറിച്ച് സിന്ധ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ അഹമ്മദ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം അദ്ദേഹം ആവശ്യപ്പെട്ടു. പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് മാതാപിതാക്കൾ അവകാശപ്പെടുന്നതുപോലെ തെളിയിക്കപ്പെട്ടാൽ അവരുടെ വിവാഹങ്ങൾ സിന്ധ് ശൈശവ വിവാഹ നിയന്ത്രണ നിയമം, 2013-ന്റെ കീഴിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, മുസ്ലീം പുരുഷന്മാരുമായുള്ള വിവാഹം എന്നിവ സിന്ധ് മേഖലയിൽ ഒരു പ്രശ്നമായി മാറിയിട്ടുണ്ടെന്ന് ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട ഒരു സംഘടനയുടെ പ്രസിഡന്റ് ശിവ കാച്ചി പറഞ്ഞു.
















