ന്യൂദല്‍ഹി: ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിന്റെ മാമ്പഴ നയതന്ത്രത്തിന് ഇന്ത്യയില്‍ നിന്നും പ്രധാനമന്ത്രി മോദിയില്‍ നിന്നും തണുത്തപ്രതികരണം. ഇന്ത്യാ പാക് സംഘര്‍ഷം ശക്തമാവുകയും ഇന്ത്യ ഓപ്പറേഷന്‍സിന്ദൂറിലേക്ക് നീങ്ങുകയു ചെയ്യുന്ന നാളുകളില്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ അതിര്‍ത്തിയിലേക്ക് ബംഗ്ലാദേശി അതിര്‍ത്തി സേനയെ അയയ്‌ക്കാന്‍ മുഹമ്മദ് യൂനസിന് പദ്ധതിയുണ്ടായിരുന്നതായി വെളിപ്പെട്ടിരിക്കുകയാണ്. പക്ഷെ ബംഗ്ലാദേശ് സൈനിക മേധാവി വഖാര്‍ ഉസ് സമന്‍ ഈ ഗൂഢപദ്ധതിയെ തകര്‍ത്തുകളയുകയായിരുന്നു.
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തിയിലേക്ക് ബംഗ്ലാദേശ് അതിര്‍ത്തി സൈന്യമായ ബിജിബിയെ (ബോര്‍ഡര്‍ ഗാര്‍ഡ്സ് ബംഗ്ലാദേശ്) അയയ്‌ക്കാനായിരുന്നു മുഹമ്മദ് യൂനസിന്റെ പദ്ധതി. ഇന്ത്യയുടെ അതിര്‍ത്തി സേനയായ ബിഎസ് എഫുമായി ഏറ്റുമുട്ടുലുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യാ-പാക് യുദ്ധത്തിനിടയില്‍ ഒരു ഇന്ത്യ-ബംഗ്ലാദേശ് സംഘര്‍ഷം അതിര്‍ത്തിയില്‍ സൃഷ്ടിക്കാനായിരുന്നു പദ്ധതി. പാകിസ്ഥാനുമായുള്ള യുദ്ധസാഹചര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിന്റെ ഈ നീക്കം കാര്യമാക്കില്ലെന്നും പക്ഷെ ഈ സംഘര്‍ഷത്തിലൂടെ ഖലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും ഷേഖ് ഹസീനയുടെ അവാമി ലീഗും ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ അവിശ്വാസം നേരിട്ടുകൊണ്ടിരിക്കുന്ന തനിക്ക് രാഷ്‌ട്രീയ നേട്ടമുണ്ടാകും എന്നുമായിരുന്നു മുഹമ്മദ് യൂനസിന്റെ കണക്കുകൂട്ടല്‍. ഇന്ത്യാ-ബംഗ്ലാദേശ് സംഘര്‍ഷത്തിന്റെ പേരില്‍ ജനങ്ങളുടെ ഇന്ത്യാ വിരുദ്ധ വികാരം മുതലെടുത്ത് തനിക്ക് അനിഷേധ്യനേതാവായി ബംഗ്ലാദേശില്‍ തുടരാമെന്നും മുഹമ്മദ് യൂനസ് കരുതി. ഇന്ത്യാവികാരം ആളിക്കത്തിച്ചും ബംഗ്ലാദേശ് ദേശീയവികാരം ഉണര്‍ത്തിയും മുഹമ്മദ് യൂനസിനൊപ്പം നില്‍ക്കാമെന്ന് ജമാ അത്തെ ഇസ്ലാമിയുടെയും ബംഗ്ലാദേശിയെ പുതുപാര്‍ട്ടിയായ ജാതിയോ നാഗ്രിക് പാര്‍ട്ടിയുടെയും സംഘടനാനേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു. ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖലീലുര്‍ റഹ്മാനും ലഫ്. ജനറല്‍ മുഹമ്മദ് ഫൈസുല്‍ റഹ്മാനും ഇന്ത്യന്‍ അതിര്‍ത്തി സേനയുമായി ഏറ്റുമുട്ടല്‍ ഉണ്ടാക്കാനുള്ള അന്തിമ പദ്ധതിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു.
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ബംഗ്ലാദേശ് സൈനികരോട് ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേനയുമായി സംഘര്‍ഷമുണ്ടാക്കാന്‍ നിര്‍ദേശം നല്‍കി. ഈ ബംഗ്ലാദേശ് അതിര്‍ത്തി സൈനികരെ സഹായിക്കാന്‍ ബംഗ്ലാദേശ് സേനയുടെ ചില ട്രൂപ്പുകളെ തൊട്ടു പിന്നിലായി മുഹമ്മദ് യൂനസിന്റെ നിര്‍ദേശപ്രകാരം വിന്യസിപ്പിക്കുകയും ചെയ്തതായി പറയുന്നു. പക്ഷെ ഈ പദ്ധതി ബംഗ്ലാദേശ് സേനാമേധാവി വഖാര്‍ ഉസ് സമന്‍ മണത്തറിഞ്ഞു. അദ്ദേഹം ഉടനെ ബംഗ്ലാദേശ് അതിര്‍ത്തി സേനയുടെ മേധാവിയായ മേജര്‍ ജനറല്‍ മുഹമ്മദ് അഷ്റഫുസ്മാന്‍ സിദ്ദിഖിയോട് ഇന്ത്യയുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്ന് ശക്തമായി താക്കീത് ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തി സേനയുമായി വഴക്കുണ്ടാക്കാന്‍ തനിക്ക് ജമുനയില്‍ നിന്നും നിര്‍ദേശമുണ്ടെന്നായിരുന്നു മേജര്‍ ജനറല്‍ മുഹമ്മദ് അഷ്റഫുസ്മാന്‍ സിദ്ദിഖി വിശദീകരിച്ചത്. മുഹമ്മദ് യൂനസിന്റെ ബംഗ്ലാവ് ഇരിക്കുന്ന കെട്ടിടമാണ് ജമുന. ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയുമായി ഏറ്റുമുട്ടല്‍ ഉണ്ടാക്കുന്നതോടെ ബംഗ്ലാദേശ് ദേശീയവികാരം ആളിക്കത്തിക്കാന്‍ ജമാ അത്തെ ഇസ്ലാമിയെ ഇറക്കുക എന്നതായിരുന്നു മുഹമ്മദ് യൂനസിന്റെ പദ്ധതി. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താത്തതിലും മറ്റും തനിക്കെതിരെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ അതൃപ്തി ഈ ദേശീയവികാരത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകുമെന്നുമാണ് മുഹമ്മദ് യൂനസ് കരുതിയത്. എന്തായാലും ഈ പദ്ധതി ബംഗ്ലാദേശ് പട്ടാളമേധാവി തകര്‍ത്തുകളഞ്ഞു.
അന്ന് മോദിയെയും ഇന്ത്യയെയും പ്രതിരോധത്തിലാക്കാന്‍ തുനിഞ്ഞ മുഹമ്മദ് യൂനസാണ് ഇപ്പോള്‍ മോദിയ്‌ക്ക് ആയിരം കിലോ ഹരിഭംഗ എന്ന വിഭാഗത്തില്‍പ്പെടുന്ന മാങ്ങ അയച്ചുകൊടുത്തത്. 60 കാര്‍ട്ടണുകളിലാക്കിയാണ് ഇത്രയും മാങ്ങ അഖോര ലാന്‍ഡ് പോര്‍ട്ട് വഴിയാണ് അയച്ചത്. പക്ഷെ ഇന്ത്യയില്‍ നിന്നും ഇതിന് വലിയ പ്രതികരണം ഉണ്ടായില്ല. സാധാരണ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എല്ലാവര്‍ഷവും മോദിയ്‌ക്ക് മാങ്ങ അയച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നു. സ്ഥാനഭ്രഷ്ടയായ ഷെയ്ഖ് ഹസീന ഇപ്പോഴും ഇന്ത്യയില്‍ കഴിയുകയാണ്. ബംഗ്ലാദേശ് പുറത്താക്കിയ ഷെയ്ഖ് ഹസീനയ്‌ക്ക് മോദി അഭയം നല്‍കുകയായിരുന്നു.
















