ചെന്നൈ: ദൈവം കാട്ടുമൃഗമാണെന്നും അതിനെ തല്ലിക്കൊല്ലണമെന്നും പറഞ്ഞ ദ്രാവിഡനേതാവായ പെരിയോര്‍ രാമസ്വാമിനായ്‌ക്കരുടെ സങ്കല്‍പങ്ങള്‍ക്ക് എതിരെ മുരുകനെ പ്രതീക്ഷയോടെ പ്രതിഷ്ഠിക്കാന്‍ തമിഴ്നാട്ടിലെ ഹിന്ദുക്കളെ പ്രേരിപ്പിച്ചത് ഹിന്ദുമുന്നണിയാണ്. തമിഴ്നാട്ടിലെ മധുരൈയിലെ തിരുപ്പുറകുണ്ഡ്രത്തില്‍ മുരുകമഹാസമ്മേളനം സംഘടിപ്പിച്ച ഹിന്ദുമുന്നണിയ്‌ക്ക് രക്തത്തില്‍ എഴുതിയ ചരിത്രമാണുള്ളത്. ദ്രൈവത്തെ നിഷേധിക്കുന്ന, ക്ഷേത്രങ്ങളേയും വിഗ്രഹങ്ങളേയും തച്ചുടച്ചിരുന്ന ദ്രാവിഡ പ്രസ്ഥാനത്തിനെതിരെ സനാതനധര്‍മ്മത്തേയും ഹിന്ദുക്ഷേത്രങ്ങളെയും ഹിന്ദുമത സ്മാരകങ്ങളേയും സംരക്ഷിക്കാനായി 1980ല്‍ ആരംഭിച്ച തമിഴ്നാട്ടിലെ ഹിന്ദു മുന്നണി രൂപീകരിച്ചതിന് പിന്നില്‍ രാമഗോപാലാണ്. കന്യാകുമാരിയിലായിരുന്നു ആദ്യ ശാഖ രൂപീകരിക്കപ്പെട്ടത്.
1990ല്‍ ജയലളിതയുടെ എഐഎഡിഎംകെയുമായി ബിജെപി സഖ്യമുണ്ടാക്കിയത് ഹിന്ദുമുന്നണിയ്‌ക്ക് ഗുണം ചെയ്തു. ജയലളിതാഭരണത്തിന്റെ പിന്തുണയോടെ ഹിന്ദുമുന്നണി തമിഴ്നാട്ടില്‍ വിനായകചതുര്‍ത്ഥിക്ക് ഗണേശയാത്രകള്‍ സംഘടിപ്പിച്ചു. ഇതിന്റെ പേരില്‍ വര്‍ഗ്ഗീയകലാപങ്ങള്‍ പലയിടത്തും ഉണ്ടായി. 2006ല്‍ വെല്ലുരിലെ ജലകണ്ഡേശ്വരാര്‍ ക്ഷേത്രത്തില്‍ ശിവലിംഗം സ്ഥാപിച്ചതിന് മുന്‍കയ്യെടുത്തത് ഹിന്ദുമുന്നണിയാണ്.
ഹിന്ദു മുന്നേറ്റത്തെ തടയാന്‍ ഇസ്ലാമിക മതമൗലികസംഘടനകള്‍ ബോംബാക്രമണം വരെ നടത്തി. 1993ല്‍ ചെന്നൈയിലെ ചിന്താദ്രിപേട്ടിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ ബോംബാക്രമണം നടത്തി. അല്‍ ഉമ്മ എന്ന മതമൗലികവാദസംഘടയായിരുന്നു പിന്നില്‍. 1998ല്‍ രഥയാത്രയുടെ ഭാഗമായി എല്‍.കെ. അദ്വാനിയും വാജ്പേയിയും കോയമ്പത്തൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അല്‍ ഉമ്മ ആസൂത്രണം ചെയ്ത ബോംബാക്രമണത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടു. 13 ഇടത്താണ് ബോംബ് സ്ഫോടനമുണ്ടായത്.
2020ല്‍ ഹിന്ദുമുന്നണി ഓഫീസിന് നേരെ അല്‍ ഉമ്മ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് പ്രതിരോധത്തിന്റെ ഭാഗമായി ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തിരിച്ച് ആക്രമണം നടത്തി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ സി. ശശികുമാറിനെ വെട്ടിക്കൊന്നത് മറക്കാനാവാത്ത സംഭവമായിരുന്നു. ബൈക്കില്‍ പിന്തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വാള്‍ ഉപയോഗിച്ച് ശശികുമാറിനെ ക്രൂരമായി കൊലചെയ്തത്.
1995ല്‍ നാഗോറില്‍ വെച്ച് ഹിന്ദുമുന്നണി നേതാവ് മുതുകൃഷ്ണന്റെ ഭാര്യയെ കൊല ചെയ്തത് അല്‍ ഉമ്മ ഭീകരരായിരുന്നു. ഒട്ടേറെ ബോംബാക്രമണങ്ങള്‍ക്ക് പിന്നില്‍ ചുക്കാനായി പ്രവര്‍ത്തിച്ച മൂന്ന് ഭീകരരാണ് ഈ കൊലപാതകത്തിന് പിന്നില്‍.. രാമായണത്തിന്റെ ഉള്ളില്‍ ബോംബ് വെച്ച് മുത്തുകൃഷ്ണനെ കൊല്ലാനായിരുന്നു ഇവരുടെ ഗൂഢപദ്ധതി. പക്ഷെ ഭാര്യാണ് കൊല്ലപ്പെട്ടത്.
മുരുകമലയെ സിക്കന്ദര്‍ മലയാക്കാനുള്ള ഗൂഢാലോചനയെ എതിര്‍ത്തു
2024 ഡിസംബറില്‍ മുരുകന്റെ മലകളില്‍ ഒന്നായി അറിയപ്പെടുന്ന തിരുപ്പുറകുണ്ഡ്രത്തിലേക്ക് രാജാപാളയത്തില്‍ നിന്ന് കുടുംബസമേതം എത്തിയ ഒരു മുസ്ലിം ആടിനെയും രണ്ട് കോഴികളെയും ബലിയായി അറുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ തടഞ്ഞത് ഹിന്ദുമുന്നണി പ്രവര്‍ത്തകരാണ്. മുരുകമലയെ സിക്കന്തര്‍ മലയാക്കാനുള്ള ഗൂഢശ്രമത്തിന് പിന്നില്‍ ഡിഎംകെയുടെ കരങ്ങള്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുന്നു. മുരുകന്റെ മലയെ സിക്കന്ദര്‍ എന്ന ഒരു മുസ്ലിം സന്യാസിയുടെ മലയാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ ബലികര്‍മ്മം. ഇതോടെ ഹിന്ദുമുന്നണി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വന്‍പ്രകടനം നടത്തി. ആ പ്രകടനത്തില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ വരെ ഞെട്ടി. പിന്നീടാണ് അന്താരാഷ്‌ട്ര മരുകമഹാസംഗമം സംഘടിപ്പിച്ചത്. ലോകമെമ്പാടുനിന്നും എട്ട് ലക്ഷത്തോളം മുരുകഭക്തരാണ് അവിടെ എത്തിച്ചേര്‍ന്നത്. ഇത് സിക്കന്തറിന്റെ മലയല്ലെന്നും മരുകന്റെ മലയാണെന്നും മുരുകന്റെ മല ആരെയും പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നും ഉള്ള ഉഗ്രപ്രഖ്യാപനമായിരുന്നു ഇവിടെ നടന്നത്. സ്റ്റാലിന്റെ ദ്രാവിഡ ക്കോട്ടകള്‍ ഞെട്ടിവിറച്ച മഹാസംഗമമായിരുന്നു നടന്നത്.















