ന്യൂഡല്‍ഹി: അഞ്ചു വർഷത്തിനു ശേഷം ചൈന സന്ദർശിക്കാനൊരുങ്ങി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. ജൂലൈ 14, 15 തീയതികളിലായി തിയാൻജിനിൽ നിശ്ചയിച്ചിരിക്കുന്ന വിദേശകാര്യമന്ത്രിമാരുടെ ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. 2020ൽ ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് വിദേശകാര്യ മന്ത്രിയുടെ ചൈനാ സന്ദർശനം.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണുന്നതിനും ബന്ധം സാധാരണ നിലയിലാക്കുന്നതിനുമായി മുതിര്‍ന്ന ഇന്ത്യന്‍, ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമായാണ് അദ്ദേഹം ചൈനയിലെത്തുന്നത്. ഞായറാഴ്‌ച സിംഗപ്പൂരിലേക്കും, ശേഷം ചൈനയിലേക്കും മൂന്ന് ദിവസത്തെ സന്ദർശനം നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
“ജൂലൈ 13 മുതൽ 15 വരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സിംഗപ്പൂരും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും സന്ദർശിക്കും,” വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിംഗപ്പൂരിലെത്തുന്ന ജയശങ്കര്‍ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. തുടർന്ന്, ടിയാൻജിനിൽ നടക്കുന്ന എസ്‌സിഒ കൗൺസിൽ ഓഫ് ഫോറിൻ മിനിസ്റ്റേഴ്‌സ് മീറ്റിംഗിൽ (സിഎഫ്എം) പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി ചൈന സന്ദര്‍ശിക്കുമെന്നും മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ ഒൻപത് സ്ഥിര അംഗരാജ്യങ്ങൾ അടങ്ങുന്നതാണ് ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ. എസ്‌സിഒയുടെ നിലവിലെ അധ്യക്ഷൻ ചൈനയാണ്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് (എൻഎസ്എ) ഡോവൽ കഴിഞ്ഞ വർഷം ഡിസംബറിൽ ബീജിംഗ് സന്ദർശിക്കുകയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി അതിർത്തി വിഷയത്തിൽ പ്രത്യേക പ്രതിനിധികളുടെ (എസ്ആർ) ചർച്ച നടത്തുകയും ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രിയും ചൈന സന്ദര്‍ശിക്കുന്നത്.
കഴിഞ്ഞ ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരുവരും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയത്. അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന ആദ്യ ഉഭയകക്ഷി ചര്‍ച്ചയാണിത്. ലഡാക്കിലെ നിയന്ത്രണരേഖയിലെ സേനാപിന്മാറ്റം ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്‌ചയാണെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.
ഇരു രാജ്യങ്ങളുടേയും സമാധാനത്തിനെന്ന പോലെ ആഗോള സമാധാനത്തിനും സുസ്ഥിരതയ്‌ക്കും പുരോഗമനത്തിനും ഇന്ത്യ-ചൈന സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി അതിര്‍ത്തിയില്‍ തുടരുകയായിരുന്ന പ്രശ്‌നങ്ങളില്‍ സമവായമെത്തിയതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. അതിര്‍ത്തിയില്‍ ശാന്തിയും സ്ഥിരതയും പുലര്‍ത്തേണ്ടതിലായിരിക്കണം നമ്മുടെ മുന്‍ഗണന. പരസ്‌പര വിശ്വാസം, ബഹുമാനം എന്നിവയായിരിക്കണം സഹകരണത്തിന്റെ അടിസ്ഥാനമെന്നും അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
















