ഭുവനേശ്വർ : പുരി ജഗന്നാഥ ക്ഷേത്രത്തിൽ അനധികൃതമായി നാല് യുവാക്കൾ പ്രവേശിച്ച സംഭവം വൻ സുരക്ഷാ വീഴ്ചയെ വെളിപ്പെടുത്തുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ലോകപ്രശസ്തമായ ക്ഷേത്രത്തിന്റെ സുരക്ഷ ലംഘിച്ച് നാല് പേർ പുറം മതിൽ ചാടി അകത്തേക്ക് കടക്കാൻ ശ്രമിച്ച സംഭവം അന്വേഷിക്കാൻ ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണസമിതി (എസ്‌ജെടിഎ) ബുധനാഴ്ച ഒരു കമ്മിറ്റി രൂപീകരിച്ചു. എസ്‌ജെടിഎയുടെ ചീഫ് അഡ്മിനിസ്ട്രേറ്ററുടെ (സെക്യൂരിറ്റി) നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. പുരി ജില്ലാ കളക്ടർ ചഞ്ചൽ റാണയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
‘മേഘ്‌നാഥ് പച്ചേരി’ എന്നറിയപ്പെടുന്ന പുറം അതിർത്തി മതിലിന് സമീപമുള്ള മാലിന്യക്കൂമ്പാരത്തിൽ നാല് പേർ കയറുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ഈ തീരുമാനം. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കളക്ടർ സമ്മതിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ച കമ്മിറ്റി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സുരക്ഷാ പരിധി ലംഘിച്ച് മതിൽ ചാടിക്കടന്നവരെ കണ്ടെത്തുമെന്നും ഇതിനുശേഷം നടപടി സ്വീകരിക്കും. ജില്ലാ ഭരണകൂടം വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും അത്തരം പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുമെന്നും കളക്ടർ അറിയിച്ചു.
അതേ സമയം സംഭവത്തിൽ ഭക്തർ ആശങ്ക പ്രകടിപ്പിക്കുകയും ക്ഷേത്രത്തിന്റെ സുരക്ഷയ്‌ക്ക് എഐ-സജ്ജീകരിച്ച ക്യാമറകളുടെ ഉപയോഗത്തെ ചോദ്യം ചെയ്യുകയും ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പുരി ക്ഷേത്രം തീവ്രവാദികളുടെ ലക്ഷ്യമാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ ഒഡീഷ പോലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റിയിലെ മുൻ അംഗവും പ്രശസ്ത മണൽ കലാകാരനുമായ സുദർശൻ പട്‌നായിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
















