ന്യൂദൽഹി: ദൽഹിയിൽ 10 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഇന്ധനം കൊടുക്കില്ലെന്ന മുൻ സർക്കാരിന്റെ തീരുമാനം മരവിപ്പിച്ച് ബിജെപി സർക്കാർ. നവംബർ ഒന്നുവരെ വിലക്കില്ല. ഗ്രീൻ ട്രിബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും പരിഗണനയിലിരിക്കുന്ന കേസുകൾ അതിനകം തീർപ്പാക്കുമെന്നാണ് കരുതുന്നത്.
അതേ സമയം ഈ വിഷയത്തിൽ ആം ആദ്മി പാർട്ടി (ആപ്) കൊണ്ടുവന്ന നിയമത്തിന്റെ പശ്ചാത്തലതിയിൽ 80,000 വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ നിയമത്തിന്റെ പേരിൽ നിരത്തിറക്കാൻ പാടില്ലെന്ന ഉത്തരവ് നടപ്പിലാക്കിയതിന്റെ പിന്നിൽ വൻ അഴിമതിയുണ്ടെന്ന് സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ദൽഹി പരിസ്ഥിതി വകുപ്പുമന്ത്രി മജിന്ദർ സിങ് സിർസാ പ്രസ്താവിച്ചു.
എൻഡ് ഓഫ് ലൈഫ് (ഇഒഎൽ) എന്ന പേരിൽ ദൽഹിയിലെ മലിനീകരണം തടയാൻ 10 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 15 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം കൊടുക്കാൻ പാടില്ലെന്ന് നിയമം കൊണ്ടുവന്നത് ആപ് നയിച്ച മുൻ സർക്കാരിന്റെ തീരുമാനം ആയിരുന്നു. ഈ നിയമമാണ് ബിജെപി സർക്കാർ മരവിപ്പിച്ചത്.
80,000 വാഹനങ്ങൾക്കാണ് റോഡിലിറക്കാൻ പാടില്ലെന്ന് ആപ് സർക്കാർ വിധിച്ചത്. ഇത് വേണ്ടവിധമുള്ള പരിശോധനകൾ നടത്തി ആയിരുന്നില്ല. ഈ വാഹനങ്ങൾ മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുകയോ പൊളിക്കുകയോ ആയിരുന്നു. ആർക്കാണ് ഈ വാഹനങ്ങൾ കൈമാറിയത്. ആരൊക്കെയാണ് ഈ ഇടപാടിൽ ഉള്ളത്. ആർക്കായിരുന്നു ഈ വിഷയത്തിൽ താൽപര്യം തുടങ്ങിയ കാര്യങ്ങൾ അന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നാണ് നിലപാടെന്ന് മന്ത്രി സിർസാ പറഞ്ഞു.
ദൽഹിയിലും ചുറ്റുപാടുമുള്ള വായുമലിനീകരണ നിയന്ത്രണത്തിനെന്ന കാരണം പറഞ്ഞ്, കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് 2015 ൽ വെച്ച നിർദ്ദേശ പ്രകാരമാണ് നിയന്ത്രണമെന്നാണ് ആപ് നേതാക്കൾ വാദിക്കുന്നത്. എന്നാൽ, ഇത്തരമൊരു നിർദ്ദേശം വന്നപ്പോൾ അതു നടപ്പാക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾ മനസ്സിലാക്കാനോ ശാസ്ത്രീയമായി അത് നടപ്പാക്കാനോ 10 വർഷം ആപ് സർക്കാർ ശ്രമിച്ചില്ല എന്നു മാത്രമല്ല, ധൃതിപിടിച്ച് നടപടികളിലേക്ക് കടക്കുകയായിരുന്നുവെന്നത് ദുരൂഹതയുണ്ടാക്കുന്നതുതന്നെയാണെന്ന് സിർസാ വിശദീകരിച്ചു.












