കൊച്ചി: ദേശീയ പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് സർക്കാർ സ്പോൺസേർഡ് അപ്രഖ്യാപിത ബന്ദിൽ വലഞ്ഞ് ജനം. പണിമുടക്ക് അനുകൂലികള്‍ സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.
കണ്ണൂരിൽ ജോലിക്കെത്തിയ കെ എസ് ആർ ടി സി ജീവനക്കാരെ ട്രേഡ് യൂണിയൻ നേതാക്കൾ തടഞ്ഞു. ബസ് ഓടിക്കണമെന്ന ഗതാഗത മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ജീവനക്കാരൻ ജോലിക്കെത്തിയത്. കോഴിക്കോട് കെ എസ് ആർ ടി സി – സ്വകാര്യ ബസുകൾ ഒന്നും തന്നെ സർവീസ് നടത്തുന്നില്ല. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. തമ്പാനൂർ ടെർമിനലിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഇല്ല. ചുരുക്കം ചില ഓട്ടോറിക്ഷകൾ നിരത്തുകളിലിറങ്ങി.
ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കുമുള്ള രോഗികൾക്ക് പോലീസ് വാഹനം സജ്ജമാക്കി. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് പോയ ബസ് സമരനൂലികൾ തടഞ്ഞ് നിർത്തി മർദ്ദിച്ചു. കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള സ്വിഫ്റ്റ് ബസ് തടഞ്ഞു. കണ്ണൂരിൽ കെഎസ്ആർടിസി സർവീസുകൾ മുടങ്ങി. രാവിലെ ഡിപ്പോയിൽ പുറപ്പെടേണ്ട 21 സർവീസുകളാണ് മുടങ്ങിയത്. മൂകാംബികയിലേക്കുള്ള ബസ് മാത്രമാണ് ആകെ സർവീസ് നടത്തിയത്.
സമരാനുകൂലികളുടെ ആക്രമണത്തിലും നിന്നും രക്ഷപ്പെടാൻ കേരളത്തിലെ ഒരു കെ എസ് ആർ ടി സി ഡ്രൈവർ ഹെൽമെറ്റ് ധരിച്ച് ബസ് ഓടിച്ചു.
പോലീസ് സുരക്ഷ നൽകിയാൽ സർവീസ് നടത്താൻ ശ്രമിക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചിട്ടുണ്ട്. കൊല്ലത്ത് കെഎസ്ആർടിസി ബസുകൾ തടഞ്ഞു. പണിമുടക്കിന്റെ ഭാഗമായി സിഐടിയു പ്രവർത്തകരാണ് ബസ്സുകൾ തടഞ്ഞത്. കൊല്ലത്ത് നിന്ന് അമൃത ആശുപത്രിയിലേക്ക് പോകേണ്ട സൂപ്പർഫാസ്റ്റ്, മൂന്നാർ സൂപ്പർഫാസ്റ്റ് ബസ്സുകൾ ആണ് തടഞ്ഞത്.
ബിഹാറില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ കാര്യമായ സ്വാധീനമുണ്ടാക്കിയിട്ടില്ല. അതേ സമയം, ബംഗളൂരുവിലും ചെന്നൈയിലും ജനജീവിതം സാധാരണ നിലയിലാണ്. ഓട്ടോ, ടാക്സികൾ സർവീസ് നടത്തുന്നുണ്ട്. ബംഗളുരുവിൽ ബിഎംടിസി ബസുകളും മറ്റ് സ്വകാര്യ ബസ് സർവീസുകളും മുടക്കമില്ലാതെ തുടരുന്നു. ചെന്നൈയിലും ജനജീവിതം സാധാരണ നിലയിൽ തുടരുകയാണ്. സർക്കാർ- സ്വകാര്യ ബസുകൾ പതിവുപോലെ നിരത്തിൽ ഓടുന്നുണ്ട്. ചെന്നൈയിൽ പണിമുടക്ക് ഓട്ടോ, ടാക്സി സർവീസുകളെ ബാധിച്ചിട്ടില്ല.
















