കൊല്‍ക്കത്ത: സൗത്ത് കല്‍ക്കട്ട ലോ കോളജിലെ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മനോജിത് മിശ്രയും കൂട്ടാളികളും കൃത്യത്തിനു ശേഷം രക്ഷപ്പെടാന്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഉന്നത നേതാക്കളെ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ പോലീസിനു ശ്രമിച്ചു. ഇക്കാര്യത്തില്‍ ഈ നേതാക്കളെ ചോദ്യം ചെയ്യാന്‍ കൊല്‍ക്കത്ത പോലീസ് ശ്രമിച്ചെങ്കിലും തിരിച്ചടി ഭയന്ന് അതിനുള്ള അനുമതി മമത ബാനന്‍ജി സര്‍ക്കാര്‍ നിഷേധിച്ചെന്നാണ് സൂചന.
വിദ്യാര്‍ത്ഥിനിയെ രാത്രി ഗാര്‍ഡ് റൂമിനുള്ളില്‍ വച്ചാണ് മനോജിത്തും കൂട്ടാളികളും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. അതിനു ശേഷം മണിക്കൂറുകളോളം ഗാര്‍ഡ് റൂമിലിരുന്നു തന്നെ ഇവര്‍ മദ്യപിച്ചതായി പോലീസ് കണ്ടെത്തി.
സംഭവത്തെക്കുറിച്ച് പുറത്തു പറയാതിരിക്കാന്‍ സുരക്ഷാ ജീവനക്കാരന്‍ പിനാകി ബാനര്‍ജിയോട് ആവശ്യപ്പെട്ടു. പിറ്റേന്ന് മനോജിത് തെക്കന്‍ കൊല്‍ക്കത്തയിലെ ദേശ്പ്രിയ പാര്‍ക്കിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിലെ ഉന്നതനെ ബന്ധപ്പെട്ടു. രക്ഷപ്പെടാന്‍ മനോജിത് തൃണമൂല്‍ കോണ്‍ഗ്രസിലെ മറ്റു ചില ഉന്നത നേതാക്കളെ വിളിച്ചതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.
മനോജിത്തും കൂട്ടുപ്രതികളായ പ്രമിത് മുഖര്‍ജിയും സയിബ് അഹമ്മദും നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നതായും അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. ജൂണ്‍ 25ലെ സംഭവത്തിന് മുമ്പുള്ള ദിവസങ്ങളില്‍ മൂന്നുപേര്‍ക്കിടയില്‍ നിരവധി തവണ സംഭാഷണങ്ങള്‍ നടന്നതായി കോള്‍ രേഖകള്‍ കാണിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഉന്നതരിലേക്ക് അന്വേഷണം നീങ്ങാതിരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലവത്തില്‍ നടക്കുന്നതായി ബിജെപി ആരോപിച്ചു.
















