കോഴിക്കോട്: കാക്കൂരിൽ ചേലാകർമ്മം നടത്തിയതിന് പിന്നാലെ രണ്ടു മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ക്ലിനിക്കിനെതിരെ കേസെടുത്ത് പോലീസ്. ചേലാകർമം നടത്തിയ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിനെതിരെയാണ് കേസ്.
ചേളന്നൂർ സ്വദേശി ഷാദിയയുടെയും ഫറോക്ക് സ്വദേശി ഇംത്തിയാസിന്റെയും മകനാണ് മരിച്ചത്.
അനസ്തേഷ്യ നൽകിയതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ക്ലിനിക്കിൽ ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ല. തുടർന്ന് ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കളോട് ആശുപത്രി അധികൃതർ നിർദേശിച്ചു.
ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കുടുംബം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചത്. ചേലാകർമം നടത്തിയതിനെ തുടർന്നാണ് കുട്ടി മരണപ്പെട്ടത്. നാളെയാണ് കുട്ടിയുടെ പോസ്റ്റുമോർട്ടം.












