ന്യൂദൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ അരുണാചൽ പ്രദേശിൽനിന്നുള്ള കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു നേരിട്ട് പങ്കെടുത്തു. ചൈനയ്‌ക്ക് ഇന്ത്യ നൽകുന്ന വ്യക്തമായ സന്ദേശമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ശനിയാഴ്ച ഹിമാചൽ പ്രദേശിലെ ധർമശാലയിൽ നടന്ന ജന്മദിനാഘോഷ ചടങ്ങിലാണ് കിരൺ റിജിജുവും പ്രേമ ഖണ്ഡുവും പങ്കെടുത്തത്. ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ത്യ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും ഇത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നും ചൈന പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ആത്മീയ നേതാവിനെ അഭിവാദ്യം ചെയ്യാൻ റിജിജുവിന്റെ സന്ദർശനം.
ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാജ്യത്തും വിദേശത്തുമുള്ള ദലൈലാമയുടെ അനുയായികളും ബുദ്ധസന്യാസിമാരുമടക്കം ആയിരങ്ങളാണ് ഹിമാചലിലെ ധരംശാലയിലേക്കെത്തുന്നത്. ടിബറ്റൻ ലൂണാർ കലണ്ടർ പ്രകാരം അഞ്ചാം മാസത്തിലെ അഞ്ചാം ദിവസമാണ് ദലൈലാമയുടെ ജനനം. അത് ഈ വർഷം ജൂൺ 30നായിരുന്നു. എന്നാൽ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ദലൈലാമയുടെ ജന്മദിനം 1935 ജൂലായ് 6 ആണ്.
താൻ രൂപീകരിച്ച ഗാഡെൻ ഫൊഡ്രാങ് ട്രസ്റ്റ് പിൻഗാമിയെ തിരഞ്ഞെടുക്കുമെന്നും ചൈനയ്‌ക്ക് ഇടപെടാനാകില്ലെന്നും ലാമ വ്യക്തമാക്കിയിരുന്നു. പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ദലൈലാമയ്‌ക്ക് മാത്രമാണെന്ന് ഇന്ത്യയും വ്യക്തമാക്കി. ദലൈലാമയുടെ പിൻഗാമിക്ക് തങ്ങളുടെ അംഗീകാരം വേണമെന്നാണ് ചൈനയുടെ നിലപാട്.
അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമായി ചൈനയും, ടിബറ്റിനെ ചൈനയുടെ ഭാഗമായി ഇന്ത്യയും അംഗീകരിക്കുന്നില്ല. അരുണാചൽ ഇന്ത്യയുടേതാണെന്നും, ടിബറ്റ് ചൈനയുടേതല്ലെന്നുമുള്ള ദേശീയ നിലപാട് ഒന്നുകൂടി ഉറപ്പാക്കുന്നതാണ് ഖണ്ഡുവിന്റെ സന്ദർശനം. പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള പൂർണ അധികാരം ലാമയുടെ ട്രസ്റ്റിനും അദ്ദേഹത്തിന്റെ അനുയായികൾക്കുമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്.
ഞായറാഴ്ചയാണ് ദലൈ ലാമയ്‌ക്ക് 90 വയസ് തികയുന്നത്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ പിൻഗാമിയെ തെരഞ്ഞെടുക്കാനും ലാമയുടെ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇടപെടരുതെന്നാണ് ഇന്ത്യയോടു ചൈന ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: