കോട്ടയം: സൗമ്യമായ പെരുമാറ്റംകൊണ്ട് മനസ്സ് നിറച്ച വ്യക്തിയായിരുന്നു ബിന്ദുവെന്ന് കടയിലെ സഹപ്രവർത്തകരും നാട്ടുകാരും. ആ ചിരിയാണ് മാഞ്ഞത്. ആ നഷ്ടം നികത്താനാകില്ലെന്നും അവർ പറയുന്നു. കുടുംബപരമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് പണിപൂർത്തിയാകാത്ത ചെറിയവീട്ടിലാണ് ബിന്ദുവും ഭർത്താവ് വിശ്രുതനും അമ്മ സീതാലക്ഷ്മിയും മക്കളായ നവമിയും നവനീതും താമസിക്കുന്നത്.
മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയിൽ ജോലിചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്. 350 രൂപ ദിവസവേതനത്തിലാണ് ബിന്ദു തുണിക്കടയിൽ ജോലി ചെയ്തിരുന്നത്. ഞായറാഴ്ചയും ജോലിക്ക് പോകുമായിരുന്നു. തുച്ഛമായ വരുമാനത്തിൽനിന്ന് ലഭിക്കുന്ന പണം മിച്ചംവെച്ച് ബിന്ദുവും വിശ്രുതനും മക്കളെ പഠിപ്പിച്ചു. നവമി ആന്ധ്രാപ്രദേശിലെ സ്വകാര്യ നഴ്‌സിങ് കോളേജിലെ അവസാനവർഷ വിദ്യാർഥിനി. നവനീത് എൻജിനീയറിങ് പഠനത്തിന് ശേഷം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയാണ്.
ഇന്നലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിന്റെ മൃതദേഹം ഇന്നലെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെ ഏഴരയോടെയാണ് ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. മെഡിക്കല്‍ കോളജുകളിലും മറ്റും ശസ്ത്രക്രിയാ ഉപകരണങ്ങളും സൗകര്യങ്ങളുമില്ലെന്നതിനെച്ചൊല്ലി വിവാദം കത്തിക്കയറുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
ബിന്ദുവിന്റെ മകള്‍ നവമിയെ (20) ശസ്ത്രക്രിയയ്‌ക്കായി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്നാഴ്ച ചികിത്സ കഴിഞ്ഞു ശസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിന് ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും നവമിയുമായി കോട്ടയം മെഡി. കോളജ് ആശുപത്രിയിലെത്തിയത്. ട്രോമ കെയര്‍ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്.
















