വാഷിങ്ടണ്‍: ഉക്രൈന് നല്‍കിയിരുന്ന ആയുധ സഹായം യുഎസ് വെട്ടിക്കുറച്ചു. വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ആയുധസഹായത്തില്‍ യുഎസ് ഭരണകൂടം നടത്തുന്ന പുനഃപരിശോധനയുടെ ഭാഗമായാണ് ഈ നീക്കം. വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ആയുധ സഹായമാണ് യുഎസ് വെട്ടിക്കുറച്ചത്. റഷ്യയില്‍നിന്ന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ പാശ്ചാത്യ രാജ്യങ്ങളുടെ സഹായം ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കി അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതിന് പിന്നാലെ യുഎസിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ സന്നദ്ധമാണെന്ന് സെലെന്‍സ്‌കി പറഞ്ഞിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതുമുതല്‍ ഉക്രൈന് നല്‍കിവരുന്ന ആയുധ സഹായം ക്രമേണ കുറഞ്ഞിരുന്നു. നിലവില്‍ യുഎസിന്റെ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനമാണ് ഉക്രൈന്‍ ഉപയോഗിക്കുന്നത്.
അതേസമയം, അമേരിക്കന്‍ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: