പത്തനംതിട്ട: ധനകാര്യ വകുപ്പിന്റെ നിസ്സഹകരണം മൂലം നിര്‍ദിഷ്ട ശബരിമല അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു. വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കാനുള്ള സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിനും അധിക തസ്തികള്‍ക്കും ധനകാര്യ വകുപ്പ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. മെയ് 21 മുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍വേ ആരംഭിക്കുമെന്നായിരുന്നു റവന്യൂ വകുപ്പിന്റെ പ്രഖ്യാപനം.
1039.876 ഹെക്ടര്‍ സ്ഥലമാണ് നിര്‍ദിഷ്ട പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ടത്. എരുമേലി തെക്ക് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 23-ല്‍ പെട്ട 366 പേരുടെയും, മണിമല വില്ലേജില്‍ ബ്ലോക്ക് പത്തൊമ്പതില്‍ 73 പേരുടെയും സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക. വിമാനത്താവളത്തിന് മൊത്തം 2,570 ഏക്കര്‍ സ്ഥലം ആവശ്യമുണ്ട്. സര്‍ക്കാര്‍ അനുമതിയും സ്ഥലം ഏറ്റെടുക്കാനുള്ള ഗസറ്റ് വിജ്ഞാപനവും ആയെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം റവന്യൂ വകുപ്പ് തുടര്‍ നടപടിക്ക് പച്ചക്കൊടി കാട്ടുന്നില്ല. സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് എരുമേലിയിലോ കാഞ്ഞിരപ്പള്ളിയിലോ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിനുള്ള ശുപാര്‍ശ കളക്ടറേറ്റില്‍ നിന്ന് റവന്യൂ ഡയറക്ടറേറ്റ് വഴി ധനകാര്യ വകുപ്പിന് നല്‍കിയെങ്കിലും അത് മടക്കി അയച്ചു. ചെലവ് ചുരുക്കാന്‍ ആണ് ധനവകുപ്പിന്റെ നീക്കമെങ്കിലും ആത്യന്തികമായി പദ്ധതി ചെലവ് വലിയതോതില്‍ വര്‍ദ്ധിക്കാനേ ഇത് ഇടയാക്കൂ.
റവന്യൂ വകുപ്പിന്റെ 2013ലെ ഭൂമി ഏറ്റെടുക്കല്‍ ചട്ടം 4 (1) പ്രകാരം വിജ്ഞാപനം നിലവില്‍ വന്ന തീയതി മുതല്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ഭൂമി രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിന് കൈമാറുന്നത് വരെയുള്ള ഓരോ ദിവസവും 12% വരെ പലിശയും നഷ്ടപരിഹാരത്തിനൊപ്പം ഉടമയ്‌ക്ക് നല്‍കേണ്ടി വരും. സ്ഥലം ഉടമകള്‍ക്ക് ഇത് ഗുണമാണെങ്കിലും പദ്ധതി ചെലവ് കുത്തനെ കൂടാന്‍ ഇത് ഇടയാക്കും. സ്‌പെഷ്യല്‍ തഹസില്‍ദാരും 25 ജീവനക്കാരുമുള്ള ഒരു ഓഫീസ് ഉണ്ടെങ്കിലേ സര്‍ക്കാര്‍ ആഗ്രഹിക്കുന്ന വേഗത്തില്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാന്‍ കഴിയൂ. 2026 ആദ്യം നിര്‍മാണ ജോലികളിലേക്ക് കടക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ത്രിതല ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് പദ്ധതിക്ക് തറക്കല്ലിടണമെന്നാണ് പിണറായി സര്‍ക്കാരിന്റെ താല്പര്യം.
സര്‍വേ സംഘം കഴിഞ്ഞ തിങ്കളാഴ്ച എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ സ്‌കെച്ച് തയാറാക്കിയിട്ടില്ല. അതിനുശേഷമേ സര്‍വേ തുടങ്ങാനാകു. സര്‍വേ നടത്തിയശേഷം പ്രദേശത്തിന്റെ പൊന്നുംവില മഹസര്‍ തയ്യാറാക്കുകയും ഭൂമിയിലെ റബറിന്റെ വിവരം റബര്‍ ബോര്‍ഡിനെ അറിയിക്കുകയും വേണം. വസ്തുവില്‍ നിലവിലുള്ള തടിയുടെ വിവരം വനംവകുപ്പിനും കെട്ടിടങ്ങളുടെ കണക്ക് പൊതുമരാമത്ത് വകുപ്പിനും കൈമാറേണ്ടതുണ്ട്. ഇതിന് ശേഷമാണ് നഷ്ടപരിഹാരം നിശ്ചയിക്കുക. 2500 ഏക്കര്‍ സ്ഥലത്ത് ഇതൊന്നും പെട്ടെന്ന് തീര്‍ക്കാന്‍ കഴിയില്ല.
രവീന്ദ്രവര്‍മ്മ അംബാനിലയം
















