കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ്ങിന് കടുത്ത ശിക്ഷ നല്‍കുന്ന കര്‍ശന നിയമം നടപ്പാക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അച്ചടക്കമില്ലാത്ത സഹപാഠികളുടെ അനിയന്ത്രിതവും അക്രമാസക്തവുമായ പെരുമാറ്റം മൂലം വിദ്യാര്‍ത്ഥികളുടെ ജീവന്‍ നഷ്ടപ്പെടുന്ന ഭീഷണി തടയാന്‍ അത്തരമൊരു നടപടി അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
റാഗിങ്ങില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കാതെ വിടുന്നില്ലെന്ന് സംസ്ഥാനം ഉറപ്പാക്കണമെന്നും ജസ്റ്റിസ് ഡി.കെ. സിംഗ് നിരീക്ഷിച്ചു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പൂക്കോട് കാമ്പസിലെ ഡീന്‍ ഡോ. എം.കെ. നാരായണനും അസി. ഹോസ്റ്റല്‍ വാര്‍ഡന്‍ ഡോ. ആര്‍. കാന്തനാഥനും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ക്രൂരമായ റാഗിങ്ങിന് വിധേയനായി രണ്ടാം വര്‍ഷ ബിവിഎസ് സി വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരംഭിച്ച അച്ചടക്ക നടപടികളെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.
ഹര്‍ജിക്കാര്‍ക്കെതിരായ വകുപ്പുതല നടപടികള്‍ തുടരാനും മൂന്ന് മാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കാനും കോടതി സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ചു. ഹര്‍ജിക്കാര്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും ഉത്തരവിട്ടു.
സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഉത്തരവാദികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കോടതി സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ചു. 2024 ഫെബ്രുവരി 18ന് ഹോസ്റ്റല്‍ കുളിമുറിയിലാണ് സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
















