മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ നൂറു കണക്കിന് ആൾക്കാരെ രക്ഷിച്ച് ഒടുവിൽ ദുരന്ത മുഖത്ത് ജീവൻ നഷ്ടപെട്ട പ്രജീഷിന്റെ വീടെന്ന വലിയ സ്വപ്നം യാഥാർഥ്യമായി. മേപ്പാടി ടൗണിൽ സ്ഥലം വാങ്ങി നീതുസ് എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് വീട് വച്ചു നൽകിയത്. മകനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ കണ്ണീരിനടിയിലുണ്ടായ ആ സ്വപ്നം, നീതൂസ് അക്കാഡമിയും നീതൂസ് സ്റ്റഡി എബ്രോഡും ചേർന്ന് ഹൃദയസ്പർശിയായി സാക്ഷാത്കരിച്ചു. 2025ലെ ടിഎൻജി പുരസ്കാരം പ്രജീഷിന് മരണാനന്തരം സമർപ്പിച്ചിരുന്നു.
2024ലെ ഉരുൾപൊട്ടലിൽ കൂലിക്ക് ഓടിയിരുന്ന ജീപ്പുമായാണ് പ്രജീഷ് പരമാവധി ആളുകളെ രക്ഷപ്പെടുത്തിയത്. വീണ്ടും രക്ഷപ്പെടുത്താൻ ജീപ്പുമായി പോയപ്പോഴാണ് പ്രളയം പ്രജീഷിന്റെ ജീവനെടുത്തത്. മുണ്ടക്കൈ ദുരന്തശേഷം, നീതൂസ് അക്കാഡമി ചെയർമാൻ ഹാരിസ് മണലുംപാറയും, നീതു ബോബനും മാധ്യമങ്ങളിലൂടെയും പൊതു വേദികളിലൂടെയും പ്രജീഷിന്റെ കുടുംബത്തിന് പുതിയ വീട് പണിയാമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. പക്ഷേ യഥാർത്ഥത്തിൽ ഇപ്പോൾ അത് റിയലായിരിക്കുകയാണ്. പ്രജീഷിന്റെ അമ്മയ്‌ക്ക് താക്കോൽ കൈമാറി. കൽപ്പറ്റ എംഎൽഎ ടി.സിദ്ദിഖ്, സിപിഎം ജില്ലാ സെക്രട്ടറി റഫീഖ്, സന്നദ്ധ പ്രവർത്തകർ അടക്കം ചടങ്ങിൽ പങ്കെടുത്തു.
2025 ജൂലൈ 29നാണ് ഈ പദ്ധതിയുടെ പ്രധാനമായ മാറ്റം വന്നത്. ഗ്രാമപഞ്ചായത്ത് പ്രതിനിധികളും, രാഷ്‌ട്രീയ നേതാക്കളും, പൊതുപ്രവർത്തകരും അണിനിരന്ന സ്റ്റോൺലെയിംഗ് ചടങ്ങ് വിശ്വസത്തിന്റെ ആദ്യ പടി ആയിരുന്നു. ഇന്ന് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പ്രജീഷിന്റെ അമ്മ കണ്ണീരോടെ പറഞ്ഞത് പോലെ: “ഇവിടെ അവന്റെ ആത്മാവാണ് വസിക്കുന്നത്… ഈ ചുമരുകളിൽ അവന്റെ സ്‌നേഹവും സന്തോഷവുമുണ്ട്…അവന്റെ മനസ്സിലുണ്ടായിരുന്ന വീട് ഇപ്പോൾ നിലനിൽക്കുന്നു – ഒരു സംരംഭം മാത്രമല്ല, ഒരുപാട് വാക്കുകൾക്ക് മറുപടി തന്ന നേട്ടം..”
ചൂരൽമലയിലെ ഒറ്റ മുറി വീട്ടിലാണ് പ്രജീഷും അമ്മയും കഴിഞ്ഞിരുന്നത്. പ്രജീഷിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി വീട്. ഒടുവിൽ പ്രജീഷിന്റെ സ്മരണയുമായി അമ്മ പുതിയ വീട്ടിലേക്ക് മാറി. വീട്ടിലേക്കുള്ള സാധനങ്ങളും സ്പോൺസർമാർ വാങ്ങി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: