ആലപ്പുഴ: നമ്മള്‍ വേലികെട്ടുകാരും മറ്റുള്ളവര്‍ സദ്യയുണ്ണുന്നവരുമാകുന്ന ദുരവസ്ഥ മാറണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്റെയും വിവിധ പോഷക സംഘടനാ ഭാരവാഹികളുടെയും സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലുമെല്ലാം സമുദായാംഗങ്ങളെ അവഗണിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. ന്യൂനപക്ഷങ്ങളെന്ന് അവകാശപ്പെടുന്ന മുസ്ലിം, ക്രൈസ്തവ സമുദായങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഇന്ന് മുന്നാക്കമാണ്.
മലബാര്‍ മേഖലയില്‍ സമുദായത്തിന് ഒരു കുടിപ്പള്ളിക്കുടം പോലുമില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയ എന്നെ വര്‍ഗീയവാദിയാക്കുകയും കോലം കത്തിക്കുകയുംചെയ്തു. പറഞ്ഞതിന് പരിഹാരം കാണുന്നതിന് പകരം എന്നെ കല്ലെറിയാനും കോലംകത്തിക്കാനുമാണ് ചിലര്‍ മുതിര്‍ന്നത്. ഈ രാഷ്‌ട്രീയ കാലാവസ്ഥ നിലനില്‍ക്കുമ്പോള്‍ ഒന്നായി നിന്ന് നന്നാകാതിരുന്നാല്‍ ഗതികേടില്‍ നിന്ന് ഗതികേടിലേക്കാകും നമ്മുടെ പോക്ക്. ഈ ദുരവസ്ഥയ്‌ക്ക് പരിഹാരം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
യോഗം പ്രസിഡന്റ് ഡോ. എം.എന്‍ .സോമന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, യോഗം കൗണ്‍സിലര്‍മാരായ പി.ടി. മന്‍മഥന്‍, സുന്ദരന്‍,പ്രസന്നന്‍, ബാബു കടുത്തുരുത്തി, പി.എസ്.എന്‍, ബാബു, ഷീബ,എബിന്‍ അമ്പാടി, ബിപിനന്‍, സന്ദീപ് പച്ചയില്‍, എ.ജി. തങ്കപ്പന്‍, ബേബി റാം എന്നിവര്‍ പങ്കെടുത്തു.
കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ഉള്‍പ്പെടെ 520 പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു. സൂംബയ്‌ക്ക് പിന്തുണ നല്‍കിയും, പിന്നാക്ക സംവരണത്തിനുമായി രണ്ട് പ്രമേയവും യോഗത്തില്‍ അവതരിപ്പിച്ചു.
ഹൈക്കോടതിയില്‍ സെന്‍ട്രല്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലുകളായി നിയമിച്ച സീനിയര്‍ കൗണ്‍സില്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളി, അഡ്വ. പി.എസ്. ജ്യോതിസ്, അഡ്വ. ശ്രീകുമാര്‍ തട്ടേലത്ത്, അഡ്വ. പ്രതീഷ് പ്രഭ, അഡ്വ. ശാന്താറാം റോയ്, അഡ്വ. പ്രദീപ്കുമാര്‍, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. സംഗീത വിശ്വനാഥ്, റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണന്‍ എന്നിവരെ യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ ആദരിച്ചു. എസ്എന്‍ഡിപി യോഗം യൂണിയന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, പോഷക സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികള്‍ എന്നിവര്‍ നേതൃസംഗമത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക