ഇംഫാല്‍: രാഷ്‌ട്രപതി ഭരണത്തില്‍ മണിപ്പൂരിലെ സംഘര്‍ഷം കുറയുന്നതായി റിപ്പോര്‍ട്ട്. അക്രമ സംഭവങ്ങളില്‍ ആളുകള്‍ കൊല്ലപ്പെടുന്നതും ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതും വംശീയ ആക്രമണങ്ങളും കുറഞ്ഞു. ആയുധങ്ങളും ലഹരിക്കടത്തും പിടികൂടുന്നത് വര്‍ദ്ധിക്കുകയും ചെയ്തു.
വംശീയ കലാപം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മണിപ്പൂരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. 2023 മേയിലാണ് മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ കലാപം തുടങ്ങിയത്.
രാഷ്‌ട്രപതി ഭരണം നിലവില്‍ വന്നതിന് പിന്നാലെ സംസ്ഥാന പോലീസ്, ആസാം റൈഫിള്‍സ്, കേന്ദ്രസേനകള്‍ എന്നിവയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് വലിയതോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. കലാപത്തില്‍ പങ്കുള്ള ഇരുവിഭാഗങ്ങളിലുമുള്ള തീവ്രസംഘടനകളുടെ നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മെയ്തി, കുക്കി സംഘടനകള്‍ അക്രമങ്ങളില്‍ നിന്ന് പിന്മാറി.
2023 മേയ് മാസം മുതല്‍ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ച 2025 ഫെബ്രുവരി വരെ 260 വലിയ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 13 മുതല്‍ ജൂണ്‍ 26 വരെ ഒരിടത്തുപോലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണിപ്പുര്‍ പോലീസും ആസം റൈഫിള്‍സും ചേര്‍ന്ന് വലിയ തോതിലാണ് ലഹരിമാഫിയയെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: