ഗോവ രാജ്ഭവനില്‍ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങളുടെ റോയല്‍റ്റി തുക ഉപയോഗിച്ച് നടപ്പാക്കുന്ന അന്നദാന പദ്ധതി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
ഗോവ: ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവര്‍ത്തന രീതികളില്‍ നിന്ന് മാറി ഗവര്‍ണര്‍മാര്‍ക്ക് പുതിയൊരു പ്രവര്‍ത്തന രീതിക്ക് തുടക്കം കുറിച്ചത് ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയാണെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. ഗോവ രാജ്ഭവനില്‍ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങളുടെ റോയല്‍റ്റി തുക ഉപയോഗിച്ച് നടപ്പാക്കുന്ന അന്നദാന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.
ഭാരതത്തിലെ ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തന രീതിയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ എപ്പോഴും ജനസേവകരായിരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുള്ളത്. ഗവര്‍ണര്‍മാര്‍ രാജ്ഭവന്റേതു മാത്രമാകരുത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ അക്ഷരം പ്രതി പിന്തുടരുകയാണ് ഗോവ ഗവര്‍ണര്‍. ആ മാതൃക പിന്തുടരുകയാണ് മറ്റു ഗവര്‍ണര്‍മാര്‍.
രാഷ്‌ട്രപതിഭവനില്‍ ഗവര്‍ണര്‍മാരുടെ അവലോകന യോഗങ്ങളില്‍ ഗോവ ഗവര്‍ണറുടെ ജനകീയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിക്കപ്പെടാറുണ്ട്. ഒട്ടേറെ പ്രഗല്‍ഭ എഴുത്തുകാരും സാഹിത്യകാരന്മാരും നമുക്കുണ്ട്. അവര്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുമുണ്ട്. എന്നാല്‍ അവരുടെ റോയല്‍റ്റി തുക എന്തു ചെയ്തു എന്ന് നാം അറിയാറില്ല. എന്നാല്‍ ഇവിടെ എഴുത്തുകാരന്‍ കൂടിയായ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ തുക മുഴുവന്‍ സാമൂഹ്യ സേവനത്തിന് മാറ്റിവെച്ച് മാതൃകയായെന്നും കേരള ഗവര്‍ണര്‍ പറഞ്ഞു.
ഗോവയിലെ സന്നദ്ധ സംഘടനയായ സ്ട്രീറ്റ് പ്രൊവിഡന്‍സ് വഴിയാണ് രാജ്ഭവന്‍ അന്നദാന്‍ പദ്ധതി നടപ്പാക്കുന്നത്. നൂറുപേര്‍ക്ക് എല്ലാ ദിവസവും രണ്ടു നേരം ഭക്ഷണം നല്‍കുന്ന ഈ പദ്ധതിക്ക് ആദ്യ ഗഡുവായി റോയല്‍റ്റി തുകയായ 1.30 ലക്ഷം രൂപയാണ് നല്‍കുന്നത്.
ചടങ്ങില്‍ പി.എസ്. ശ്രീധരന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. മഹത്തായ ഭാരതീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പരിശ്രമങ്ങളാണ് കേരളത്തില്‍ ഗവര്‍ണര്‍ നടത്തുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഇതിന് അദ്ദേഹം കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നുണ്ട്, ഗോവ ഗവര്‍ണര്‍ പറഞ്ഞു.
കാന്‍സര്‍-കിഡ്‌നി രോഗികള്‍ക്കുള്ള രാജ്ഭവന്റെ സാമ്പത്തിക സഹായം ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് വിതരണം ചെയ്തു. രാജ്ഭവന്‍ 2162 രോഗികള്‍ക്കായി ഇതുവരെ ഏഴുകോടി രൂപയാണ് ചികിത്സാ സഹായമായി നല്‍കിയത്.
രാജ്ഭവന്‍ സെക്രട്ടറി സഞ്ചീവ് സി. ഗോണ്‍സ് ദേശായി സ്വാഗതവും ബോസ്‌കോ ജോര്‍ജ് നന്ദിയും പറഞ്ഞു. സ്‌പെഷല്‍ സെക്രട്ടറി മിഹിര്‍ വര്‍ദ്ധന്‍ പദ്ധതി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക